ഇംഫാൽ: രാഷ്‌ട്രപതി ദ്രൗപദി മുർമു മണിപ്പൂരിൽ. ഇംഫാൽ വിമാനത്താവളത്തിൽ എത്തിയ രാഷ്‌ട്രപതിക്ക് ഊഷ്മള സ്വീകരണമാണ് ഒരുക്കിയിരുന്നത്. ഇംഫാലിൽ കുടിയിറക്കപ്പെട്ട ആളുകളെ രാഷ്‌ട്രപതി സന്ദർശിച്ചു. കുട്ടികളുമായി സംവദിച്ച രാഷ്‌ട്രപതി, അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് എല്ലായ്പ്പോഴും ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകി.
മണിപ്പൂരിൽ നിന്ന് കുടിയിറക്കപ്പെട്ട കുടുംബങ്ങളുടെ വീടുകളും ഉപജീവനമാർഗങ്ങളും സുരക്ഷിതമാക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കുന്നതിനും പുരോഗതി കൈവരിക്കുന്നതിനും ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നുവെന്നും രാഷ്‌ട്രപതി വ്യക്തമാക്കി.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്‌ട്രപതി മണിപ്പൂരിലെത്തിയത്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരായി പോരാടിയ സ്ത്രീകൾക്ക് ആദരാഞ്ജലി അർപ്പിക്കുന്ന രാഷ്‌ട്രപതി, ഇംഫാലിലെ നൂപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കും. തുടർന്ന് സേനാപതി ജില്ലിയിൽ സംഘടിപ്പിക്കുന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
സംസ്ഥാനത്ത് നിരവധി വികസനപദ്ധതികൾക്കും രാഷ്‌ട്രപതി തുടക്കമിടും. വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും.















