ന്യൂഡൽഹി: പാർലിമെന്റ് സമുച്ചയത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന കോൺഗ്രസ് എംപിമാരുടെ യോഗം മുൻ കേന്ദ്രമന്ത്രി ശശി തരൂർ മൂന്നാമതും ബഹിഷ്കരിച്ചു. ചണ്ഡീഗഡ് എംപി മനീഷ് തിവാരിയും ഈ യോഗത്തിൽ ഉണ്ടായിരുന്നില്ല.ശശി തരൂരിന്റെ പ്രഖ്യാപിത പൊതുപരിപാടി പ്രകാരം, പ്രഭ ഖൈതാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച ഒരു ചടങ്ങിൽപങ്കെടുക്കാൻ തരൂർ തലേ രാത്രി കൊൽക്കത്തയിലായിരുന്നു, അതിനു ശേഷം അദ്ദേഹം കൃത്യസമയത്ത് ഡൽഹിയിൽ തിരിച്ചെത്തിയിട്ടുണ്ടാകില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന സൂചന.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവശേഷിക്കുന്ന ദിവസങ്ങളിൽ ഭരണകക്ഷിയെ എങ്ങനെ നേരിടാമെന്ന് തീരുമാനിക്കുന്നതിനായിരുന്നു രാഹുൽ ഗാന്ധി വിളിച്ച കോൺഗ്രസ് എംപിമാരുടെ യോഗം.
മുമ്പ്, നവംബറിൽ ശശി തരൂർ രണ്ട് യോഗങ്ങൾ ഒഴിവാക്കിയിരുന്നു. ഇതിൽ ഒന്ന് നവംബർ 30-ന് സോണിയ ഗാന്ധി വിളിച്ചുചേർത്തതായിരുന്നു.
നവംബർ 30-ന് നടന്ന കോൺഗ്രസ് യോഗം താൻ മനഃപൂർവ്വം ഒഴിവാക്കിയിട്ടില്ലെന്ന് തരൂർ വ്യക്തമാക്കിയതിന് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവ വികാസം . ആ യോഗം നടന്നപ്പോൾ താൻ കേരളത്തിൽ നിന്ന് വിമാനത്തിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് പ്രചാരണം കാരണം കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആ യോഗം ഒഴിവാക്കിയിരുന്നു.എസ്‌ഐആറിനെക്കുറിച്ചു ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗവും അദ്ദേഹം ഒഴിവാക്കിയിരുന്നു.
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനു വേണ്ടി പ്രസിഡന്റ് സംഘടിപ്പിച്ച സർക്കാർ വിരുന്നിലേക്ക് ക്ഷണിച്ച ഏക കോൺഗ്രസ് പ്രതിനിധി തരൂർ മാത്രമായിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവായ ശശി തരൂർ എം പി , പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും പല തവണയായി പ്രത്യേക വിഷയങ്ങളിൽ പുകഴ്‌ത്തി വരികയാണ്. ഇത് പല കോൺഗ്രസ് നേതാക്കളിലും അതൃപ്തിക്ക് കാരണമായിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിദേശത്തേക്ക് പോകുന്ന സർവകക്ഷി സമിതി സംഘത്തിൽ ശശി തരൂർ ഭാഗമായത് കോൺഗ്രസിന്റെ എതിർപ്പ് അവഗണിച്ചായിരുന്നു.















