ഗാന്ധിനഗർ: ഗുജറാത്ത് ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ ‘വൻതാര’ സന്ദർശിച്ച് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി. ഊഷ്മളമായ വരവേൽപ്പാണ് വൻതാരയിൽ മെസ്സിക്ക് ലഭിച്ചത്. അനന്ത് അംബാനി ആലിംഗനം ചെയ്താണ് മെസ്സിയെ വൻതാരയിലേക്ക് വരവേറ്റത്. ഗോട്ട് ടൂറിന്റെ ഭാഗമായി ഭാരതത്തിലെത്തിയ മെസ്സി തിങ്കളാഴ്ച ഡൽഹിയിലെ പരിപാടിക്ക് ശേഷമാണ് ഗുജറാത്തിൽ എത്തിയത്.
ഇന്റർ മിയാമിയിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും മെസ്സിക്കൊപ്പമുണ്ടായിരുന്നു. മൃഗങ്ങളുമായി അടുത്തിടപഴകിയ അദ്ദേഹം കാണ്ടാമൃഗങ്ങൾ, ജിറാഫുകൾ, ആനകൾ എന്നിവയ്‌ക്ക് ഭക്ഷണം നൽകി. തുടർന്ന് മൾട്ടി സ്പെഷ്യാലിറ്റി വന്യജീവി ആശുപത്രി എത്തി മൃഗങ്ങളുടെ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ കണ്ടു. മെസ്സിയുടെ സന്ദർശനത്തിന്റെ സ്മരണയ്‌ക്കായി അനന്ത് അംബാനിയും രാധിക അംബാനിയും ചേർന്ന് വൻതാരയിൽ പുതുതായി എത്തിയ സിംഹക്കുട്ടിക്ക് “ലയണൽ” എന്ന് പേരുനൽകുകയും ചെയ്തു.

വൻതാരയുടെ ഭാഗമായ ക്ഷേത്രവും മെസ്സിയും സംഘവും സന്ദർശിച്ചു. അംബേ മാതാ പൂജ, ഗണേശ പൂജ, ഹനുമാൻ പൂജ, ശിവാഭിഷേകം എന്നിവയുൾപ്പെടെ ക്ഷേത്രത്തിൽ നടന്ന മഹാ ആരതിയിലും ഫുട്ബോൾ ഇതിഹാസം പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി സമുച്ചയവും ഗ്രീൻ എനർജി കോംപ്ലക്സും സന്ദർശിച്ചാണ് ഫുട്ബോൾ ഇതിഹാസം മടങ്ങിയത്.
















