ന്യൂഡൽഹി: ഔദ്യോഗിക സന്ദശനത്തിനായി എത്യോപ്യയിൽ എത്തിയ പ്രധാനമന്ത്രിക്ക് പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണര്‍ നിഷാന്‍ ഓഫ് എത്യോപ്യ നൽകി ആദരം. എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയാണ് ബഹുമതി സമ്മാനിച്ചത്. എത്യോപ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന ആദ്യ ലോക നേതാവാണ് ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യ-എത്യോപ്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനകൾക്കും ആഗോള രാഷ്‌ട്രതന്ത്രജ്ഞൻ എന്ന നിലയിൽ ദീർഘവീക്ഷണമുള്ള നേതൃത്വത്തിനുമാണ് പ്രധാനമന്ത്രിയെ ആദരിച്ചത്.
എത്യോപ്യ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി എത്യോപ്യയിലെത്തിയത്. ഉഭയകക്ഷി ബന്ധത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും എത്യോപ്യൻ പ്രധാനമന്ത്രിയുമായി മോദി ചർച്ച നടത്തും.
അഡിസ് അബാബയിലെത്തിയ പ്രധാനമന്ത്രി ഉജ്ജ്വല സ്വീകരണമാണ് എത്യോപ്യൻ ജനത ഒരുക്കിയിരുന്നത്. എത്യോപ്യയിലെ ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തു. ഇന്ത്യൻ സമൂഹവുമായി പ്രധാനമന്ത്രി ഏറെ നേരം സംവദിച്ചു.















