കുവൈത്ത് സിറ്റി: രാജ്യത്ത് പുതുതായി നടപ്പിലാക്കിയ ലഹരിവിരുദ്ധ നിയമം കർശനമായി നടപ്പിലാക്കിത്തുടങ്ങിയതിന് പിന്നാലെ വിവിധ ഇടങ്ങളിലായി ആറുപേരെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കൈവശം വെച്ച കേസുകളിലാണ് ഇവരെ പിടികൂടിയത്.
സമൂഹത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതും ലക്ഷ്യമിട്ട് നിയമം കർശനമാക്കിയ ആദ്യ മണിക്കൂറുകളിൽ തന്നെയാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ പരിശോധന ശക്തമാക്കിയത്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫർവാനിയ മേഖലയിൽ നടത്തിയ പരിശോധനയിൽ ഏഷ്യൻ വംശജരായ നാല് പ്രവാസികളെ ലഹരിമരുന്നുമായി പിടികൂടി. കബ്ദിൽ നടത്തിയ മറ്റൊരു റെയ്ഡിൽ ഒരു കുവൈറ്റ് പൗരനെയും അനധികൃത താമസക്കാരനെയുമാണ് (ബിദൂനി) അറസ്റ്റ് ചെയ്തത്.
ലഹരിമരുന്ന് കേസുകളിൽ ഏർപ്പെടുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന സർക്കാരിന്റെയും സുരക്ഷാ ഏജൻസികളുടെയും ശക്തമായ മുന്നറിയിപ്പാണ് ഈ അറസ്റ്റുകൾ. ക്രിമിനൽ സെക്യൂരിറ്റി സെക്ടറും മറ്റ് അനുബന്ധ ഏജൻസികളും വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പിടിയിലായ പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി ജുഡീഷ്യറിക്ക് കൈമാറി. ലഹരി പദാർത്ഥങ്ങളുടെയും മനോനില തെറ്റിക്കുന്ന മരുന്നുകളുടെയും അപകടങ്ങളിൽ നിന്ന് നാടിനെ രക്ഷിക്കാൻ നിയമം പൂർണ്ണ ശക്തിയോടെ നടപ്പിലാക്കുമെന്നും അധികൃതർ അറിയിച്ചു.








