തിരുവനന്തപുരം: നിർണ്ണായക രാഷ്‌ട്രീയ ശക്തിയായ ട്വിൻ്റി 20 എൻഡിഎയുടെ ഭാഗം. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന തിരുവനന്തപുരത്തെ പരിപാടിയിലാണ് ഔദ്യോഗിക മുന്നണി പ്രവേശനം. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വിൻ്റി 20 തലവൻ സാബു ജേക്കബും ചേർന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഏറ്റവും നിർണ്ണായകമായ തീരുമാനം എന്നാണ് മുന്നണി പ്രവേശനത്തെ സാബു ജേക്കബ് വിശേഷിപ്പിച്ചത്. താൻ ഒരു രാഷ്‌ട്രീയക്കാരൻ അല്ല ഒരു വ്യവസായി ആണ്. വന്നത് എൽഡിഎഫും യുഡിഎഫും നാട് മുടിക്കുന്നത് കണ്ട് മനം മടുത്തത് കൊണ്ടാണ് രാഷ്‌ട്രീയത്തിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
14 വർഷമായി ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ഒട്ടനവധി കാര്യങ്ങളാണ് നടത്തിയത്. എന്നാൽ ഒറ്റക്ക് നിന്നാൽ ഞങ്ങൾക്ക് എല്ലാം പ്രായോഗികമായി നടപ്പാക്കാൻ കഴിയില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 പാർട്ടികൾ ഒരുമിച്ച് നിന്നാണ് ഞങ്ങളെ നേരിട്ടത്. അതിൽ എൽഡിഎഫും യുഡിഎഫും വെൽഫയർ പാർട്ടിയും എല്ലാം ഉണ്ട്. ട്വിൻ്റി 20 മത്സരിച്ച സ്ഥലങ്ങളിൽ അരിവാൾ ചുറ്റികയും കൈപ്പത്തിയും ഉണ്ടായിരുന്നില്ല. എന്നിട്ടും 89 ഇടങ്ങളിൽ ജയിച്ചു. സീറ്റ് എണ്ണം 10 ശതമാനം കൂടി. തകർക്കാൻ പറ്റാത്ത പാർട്ടിയായി വളർന്നിരിക്കുന്നു. ട്വിൻ്റി 20 യെ ഇല്ലാതാക്കാൻ ശ്രമിച്ചവർക്ക് ഉള്ള മറുപടിയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിയുടെ കാഴ്ചപ്പാടിനൊപ്പം കേരളത്തെ മാറ്റിയെടുക്കാൻ ഉള്ള ദൗത്യത്തിന്റെ ഞങ്ങളും ഭാഗമാകുകയാണ്. ഞങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്ക് എങ്ങനെ കേരളത്തെ മാറ്റാമെന്ന് കാട്ടി കൊടുക്കണം. അതുകൊണ്ടാണ് എൻഡിഎയിൽ ചേർന്നത്. ട്വിൻ്റി 20 രാഷ്‌ട്രീയ ശക്തിയതിന് ശേഷം വിവിധ രാഷ്‌ട്രീയ പാർട്ടികൾ മുന്നണി പ്രവേശനം സംബന്ധിച്ച് ചർച്ച നടത്താറുണ്ട്.
എന്നാൽ പരമ്പരാഗത രീതിയിൽ ചിന്തിക്കുന്ന കേരളത്തെ നശിപ്പിക്കുന്ന രാഷ്‌ട്രീയ പാർട്ടികൾക്ക് എതിരെയാണ് ട്വിൻ്റി 20 യുടെ നിലപാട്. രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ആളുകൾക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ തുടക്കമിട്ട ട്വിൻ്റി 20 ഇന്ന് കേരളത്തിലെ നിർണായക ശക്തിയാണ്. നാല് പഞ്ചായത്തുകളിൽ ഭരണമുണ്ട്. 89ലേറെ ജനപ്രതിനിധികളും ട്വിൻ്റി 20 ക്കുണ്ട്. കൂടാതെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ പ്രതിപക്ഷ സ്ഥാനവുമുണ്ട്.















