കുവൈറ്റ് സിറ്റി : കുവൈറ്റിൽ വിവിധയിടങ്ങളിലായി ഉണ്ടായ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിൽ. രാജ്യത്തിന് നേരെ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ കുവൈറ്റ് വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തകർത്തു. ആക്രമണങ്ങളിൽ പ്രതിരോധ ദൗത്യത്തിനിടെ രണ്ട് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. എയർപോർട്ടിലെ ഇന്ധന ടാങ്കുകൾക്കും സോഷ്യൽ സെക്യൂരിറ്റി ആസ്ഥാനത്തിനും നേരെ ഉണ്ടായ തീപിടുത്തങ്ങൾ ഫയർഫോഴ്സ് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
ഇന്ന് പുലർച്ചെയാണ് കുവൈറ്റിന്റെ ആകാശപരിധി ലംഘിച്ചെത്തിയ മൂന്ന് ബാലിസ്റ്റിക് മിസൈലുകളെ വ്യോമപ്രതിരോധ സംവിധാനം തകർത്തു കളഞ്ഞത്. മിസൈലുകളും ഡ്രോണുകളും തടയുന്നതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ ഒതൈബി അറിയിച്ചു.
അതിർത്തി സുരക്ഷാ വിഭാഗത്തിലെ മേജർ ഫഹദ് അബ്ദുൽ അസീസ് അൽ മജ്‌മൈദ്, വാറന്റ് ഓഫീസർ അബ്ദുള്ള ഇമാദ് അൽ ഷറ എന്നിവരാണ് രാജ്യത്തിന് വേണ്ടിയുള്ള ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഇന്ന് പുലർച്ചെ വീരമൃത്യു വരിച്ചത്. ഇരുവരുടെയും വേർപാടിൽ ആഭ്യന്തര മന്ത്രാലയം ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി.
അതേസമയം, ആക്രമണത്തെത്തുടർന്ന് കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു. ഫയർഫോഴ്സ് യൂണിറ്റുകൾ അതിവേഗം സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. വിമാനത്താവളത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ് അറിയിച്ചു. സോഷ്യൽ സെക്യൂരിറ്റി ആസ്ഥാന മന്ദിരത്തിലുണ്ടായ തീ അണയ്‌ക്കാനുള്ള ശ്രമങ്ങളും അവസാന ഘട്ടത്തിലാണ്.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കാൻ സുരക്ഷാ സേന സജ്ജമാണെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.













