ആലപ്പുഴ : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഗണേഷിന്റെ പ്രവൃത്തി ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ലെന്ന് ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവേ വെള്ളാപ്പള്ളി പറഞ്ഞു.
“ഞാൻ വളരെ നാളുകൾക്കു മുൻപേ ഗണേഷിനെ കുറിച്ചു പറഞ്ഞിട്ടുണ്ട്, അതു ആവർത്തിക്കുന്നില്ല. ഒരു മന്ത്രി ആവുമ്പോൾ നിലയും വിലയും നോക്കണം. മന്ത്രി അല്ലെങ്കിൽ പോലും ഇതൊന്നും നമ്മുടെ ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ല”
മന്ത്രിസഭയിലെ പുഴുക്കുത്താണ് ഗണേഷ് കുമാർ, ധാർഷ്ട്യവും മാടമ്പിത്തരവുമാണ് മന്ത്രിയുടെ കയ്യിലുള്ളത്. പരാതി ഇല്ലാത്തതുകൊണ്ട് പ്രശ്നം ഇല്ലാതാവുന്നില്ല, ഗവണ്മെന്റിന്റെ പ്രതിച്ഛായഗണേഷ് കുമാർ തകർത്തു. കനകസിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുംഭനോ ശുനകനോ എന്ന പാട്ടാണ് ഓർമ്മ വരുന്നത്.
ഗണേഷ് കേരളത്തിലെ ഗവൺമെന്റിന് അപചയമാണ്, മന്ത്രി പദം ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു. ഉചിതമായ തീരുമാനം മുഖ്യമന്ത്രി എടുക്കണം, 5000 പ്രണയിനികൾ ഉണ്ടെന്ന് തലക്ക് വെളിവുള്ളവർ പറയുമോ. രാജി വേണോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെ
പരാതി ഇല്ലാത്തതുകൊണ്ട് പ്രശ്നം ഇല്ലാതാവുന്നില്ല.” വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം സിപിഎം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ജി. സുധാകരൻ ജനപ്രിയനാണെന്നും പരാതിയും പരിഭവും നേതൃത്വം ഇടപെട്ട് പരിഹരിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
“തോമസ് ഐസക്കിന് ഇടം കൊടുത്തു, തനിക്ക് അത് കിട്ടിയില്ല എന്ന പരിഭവം അദ്ദേഹത്തിന് ഉണ്ടാവും . സുധാകരൻ സാറിനെ ആർക്കും ഒഴിവാക്കാൻ കഴിയില്ല. ജി സുധാകരൻ യുഡിഎഫിലേക്കു പോയാൽ അത് ആത്മഹത്യാപരമാണെന്നും” – വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.















