ന്യൂഡൽഹി: കാബൂളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 400 മരണം. 250 പേർക്ക് പരുക്കേറ്റു. ലഹരി വിമുക്തി കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തിൽ ആശുപത്രി പൂർണമായും തകർന്നതായും അഫ്ഗാനിസ്ഥാൻ വക്താവ് ഹമദുള്ള ഫിത്രാത് സമൂഹമാധ്യമത്തിൽ കുറിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. പാകിസ്ഥാൻ അഫ്ഗാൻ വ്യോമാതിർത്തി ലംഘിച്ചതായി താലിബാന് സർക്കാരിന്റെ വക്താവ് സബീഹുള്ള മുജാഹിദ് ആരോപിച്ചു. സംഭവം മാനുഷിക തത്വങ്ങളുടെയും അന്താരാഷ്‌ട്ര മാനദണ്ഡങ്ങളുടെയും ലംഘനമാണെന്നും മുജാഹിദ് വിമർശിച്ചു. അഫ്ഗാനിസ്ഥാന് പ്രതിരോധ മന്ത്രാലയത്തിന് സമീപമുള്ള പ്രദേശം പാകിസ്ഥാൻ ലക്ഷ്യം വച്ചിരിക്കാമെന്നും ചില വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ മാസം അവസാനത്തോടെയാണ് ഇരു രാജ്യങ്ങളും അതിർത്തിയിൽ പ്രത്യക്ഷ ഏറ്റുമുട്ടൽ ആരംഭിച്ചത്. തെഹ്രീക് ഇ താലിബാൻ പാക്കിസ്ഥാന് (ടിടിപി) താലിബാൻ ഒത്താശ ചെയ്യുന്നു എന്നാണ് പാകിസ്ഥാന്റെ ആവർത്തിച്ചുള്ള ആരോപണം.















