മോദി ഗ്യാരണ്ടിയില്‍ വീണ്ടും കരുത്ത്; ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതരായി ചെന്നൈയിലെത്തി; നന്ദിയുമായി കുടുംബങ്ങള്‍

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടയില്‍ ഇറാനില്‍ കുടുങ്ങിപ്പോയ 345 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സാഹസികമായി നാട്ടിലെത്തിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍. അര്‍മേനിയ വഴിയുള്ള പ്രത്യേക നയതന്ത്ര നീക്കത്തിലൂടെ ശനിയാഴ്ച ചെന്നൈ വിമാനത്താവളത്തിലെത്തിയ തൊഴിലാളികളെ ആവേശകരമായ സ്വീകരണമാണ് അധികൃതര്‍ നല്‍കിയത്. ഓരോ ഭാരതീയന്റെയും സുരക്ഷയ്‌ക്ക് സര്‍ക്കാര്‍ നല്‍കുന്ന മുന്‍ഗണനയുടെ തെളിവാണ് ഈ രക്ഷാദൗത്യമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.

ഇറാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടല്‍ ദൗത്യം വേഗത്തിലാക്കി. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ അര്‍മേനിയന്‍ വിദേശകാര്യമന്ത്രി അരാരത് മിര്‍സോയനുമായി നടത്തിയ ചര്‍ച്ചകളാണ് തൊഴിലാളികള്‍ക്ക് സുരക്ഷിത പാതയൊരുക്കിയത്. അര്‍മേനിയ വഴി 20 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് സംഘം ഇന്ത്യയിലെത്തിയത്. കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ രീതിയില്‍ 1,500-ലധികം ഇന്ത്യക്കാരെയാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷിതമായി അതിര്‍ത്തി കടത്തിയത്.

‘രാഷ്‌ട്രീയത്തേക്കാള്‍ വലുത് പൗരന്മാരുടെ സുരക്ഷ’ തിരുവല്ലയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമായിരുന്നു. പശ്ചിമേഷ്യയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയ്‌ക്കാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി.

വിദേശ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കുന്ന തരത്തില്‍ പ്രതിപക്ഷം നടത്തുന്ന പ്രസ്താവനകളെ പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. രാഷ്‌ട്രീയ നേട്ടത്തിനായി രാജ്യത്തിന്റെ വിദേശനയത്തെയും പൗരന്മാരുടെ സുരക്ഷയെയും അപകടത്തിലാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇന്ന് സന്തോഷത്തിന്റെ ദിനമാണ്. ദുരിതമനുഭവിച്ച നമ്മുടെ സഹോദരങ്ങള്‍ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. അവരെ തിരിച്ചെത്തിക്കാന്‍ സാധിച്ചതില്‍ വലിയ അഭിമാനമുണ്ട്,’ എന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. തമിഴ്നാട്, ഗോവ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് തിരിച്ചെത്തിയ സംഘത്തിലുള്ളത്. ലോകത്തിന്റെ ഏത് കോണിലും ഒരു ഭാരതീയന്‍ ആപത്തില്‍പ്പെട്ടാല്‍ അവരെ സുരക്ഷിതമായി സ്വന്തം വീട്ടിലെത്തിക്കാന്‍ ഭാരത സര്‍ക്കാര്‍ സജ്ജമാണെന്ന ഉറപ്പാണ് ഈ വിജയകരമായ രക്ഷാദൗത്യത്തിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നത്.

Share