റെയ്‌നയെ മറികടന്ന് സഞ്ജു സാംസണ്‍; ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമായി മലയാളി താരം

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: ഐപിഎല്‍ 2026-ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെ ചരിത്ര നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സഞ്ജു സാംസണ്‍. നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ ഐപിഎല്ലില്‍ ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് തികയ്‌ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് സഞ്ജു തന്റെ പേരിലാക്കിയത്. ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കാഗിസോ റബാദയെ ബൗണ്ടറി അടിച്ചാണ് സഞ്ജു ഈ നാഴികക്കല്ല് പിന്നിട്ടത്.

മിസ്റ്റര്‍ ഐപിഎല്‍ എന്നറിയപ്പെടുന്ന സുരേഷ് റെയ്‌നയുടെ റെക്കോര്‍ഡാണ് സഞ്ജു പഴങ്കഥയാക്കിയത്. 3,620 പന്തുകളില്‍ നിന്നായിരുന്നു റെയ്‌ന 5,000 റണ്‍സ് തികച്ചിരുന്നത്. എന്നാല്‍ കേവലം 3,555 പന്തുകളില്‍ നിന്ന് സഞ്ജു ഈ ലക്ഷ്യത്തിലെത്തി. ഐപിഎല്‍ ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ ബാറ്ററാണ് സഞ്ജു.

ഏറ്റവും വേഗത്തില്‍ 5,000 റണ്‍സ് നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍ എ ബി ഡിവില്ലിയേഴ്സ് 3,288 പന്തുകള്‍, ഡേവിഡ് വാര്‍ണര്‍ 3,554 പന്തുകള്‍, സഞ്ജു സാംസണ്‍ 3,555 പന്തുകള്‍, സുരേഷ് റെയ്‌ന 3,620 പന്തുകള്‍ ലോകതാരങ്ങളായ ഡിവില്ലിയേഴ്സിനും വാര്‍ണര്‍ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് സഞ്ജുവിന്റെ സ്ഥാനം. കെ.എല്‍ രാഹുല്‍ (3,688), എം.എസ് ധോനി (3,691) എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍.

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയ സഞ്ജു മികച്ച ഫോമിലാണ്. നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ചുറികളടക്കം 300-ലധികം റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. ഐപിഎല്ലില്‍ 5,000 റണ്‍സ് നേടുന്നതിനോടൊപ്പം തന്നെ 140-ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരം (ഡിവില്ലിയേഴ്സിന് ശേഷം) എന്ന നേട്ടവും സഞ്ജുവിനെ തേടിയെത്തി.

2013-ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച സഞ്ജു, പിന്നീട് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായും കളിച്ചിട്ടുണ്ട്. രാജസ്ഥാന് വേണ്ടി മാത്രം 4,000-ല്‍ അധികം റണ്‍സ് നേടിയ ശേഷമാണ് അദ്ദേഹം പുതിയ ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ചുറികള്‍ (3) എന്ന നേട്ടത്തില്‍ ക്വിന്റണ്‍ ഡി കോക്കിനൊപ്പമാണ് സഞ്ജു ഇപ്പോള്‍.

Share