ചന്ദ്രനാഥ് രഥിനറെ കൊലപാതകം; അഞ്ചാം പ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

Published by
ജനം വെബ്‌ഡെസ്ക്

കൊൽക്കത്ത: ചന്ദ്രനാഥ് രഥ് കൊലപാതകക്കേസിൽ അഞ്ചാം പ്രതിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. വിനയ് റായിയെ ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്നാണ് സി.ബി.ഐ പിടികൂടിയത്. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ വിശ്വസ്തനായിരുന്ന ചന്ദ്രനാഥ് രഥ് വധക്കേസിലാണ് കേന്ദ്ര ഏജൻസിയുടെ നിർണ്ണായക നീക്കം. ദിവസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ യുപി പോലീസിന്റെ സഹായത്തോടെയാണ് സി.ബി.ഐ വലയിലാക്കിയത്.

തിങ്കളാഴ്ച ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നിന്ന് ഷാർപ്പ് ഷൂട്ടറായ രാജ്കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. യുപി പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. യുപിയിൽ നിന്നും ബംഗാളിൽ എത്തിച്ച പ്രതിയെ കൊൽക്കത്തയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ മായങ്ക് രാജ് മിശ്ര, വിക്കി മൗര്യ, രാജ് സിംഗ് എന്നിവരെ കോടതി മെയ് 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ബിഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വ്യോമസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന 41 കാരനായ ചന്ദ്രനാഥ് രഥ് മെയ് ആറിനാണ് നോർത്ത് 24-പർഗാനാസിലെ മധ്യഗ്രാമിൽ വെടിയേറ്റു മരിച്ചത്. പശ്ചിമ ബംഗാള് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളിലാണ് സംഭവം. സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാൻ പിടിച്ചയാളാണ് ചന്ദ്രനാഥ് രഥ്. സംസ്ഥാനത്ത് അശാന്തി പരത്തുക എന്ന ലക്ഷ്യത്തോടെ തൃണൂമൂലും മമതയും ചേർന്ന് ആസൂത്രീതമായി നടത്തിയ കൊലപതാകമാണിതെന്ന ആരോപണം ആദ്യ മണിക്കൂറിൽ തന്നെ ശക്തമായിരുന്നു. രഥിന്റെ സഹോദരൻ നൽകിയ പരാതിയിലാണ് ബംഗാൾ പൊലീസ് അന്വേഷണം ആരംഭിച്ചത്. കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് പിന്നീട്  ബംഗാൾ പോലീസ് കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.

 

Share