ടോക്കിയോയില്‍ ആധിപത്യം ഉറപ്പിച്ച് വൈശാലി; ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂര്‍ കിരീടം സ്വന്തമാക്കി

Published by
ജനം വെബ്‌ഡെസ്ക്

ടോക്കിയോ: ഇന്ത്യയുടെ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. വൈശാലിക്ക് വീണ്ടുമൊരു രാജ്യാന്തര നേട്ടം. ജപ്പാനിലെ ടോക്കിയോയില്‍ നടന്ന ഡബ്ല്യു.ആര്‍ വനിതാ ചെസ് ടൂറിന്റെ ഉദ്ഘാടന പതിപ്പില്‍ വൈശാലി കിരീടം ചൂടി. നിലവിലെ വനിതാ ലോക ചാമ്പ്യന്‍ഷിപ്പ് ചലഞ്ചര്‍ കൂടിയായ 24-കാരിയായ വൈശാലി, ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

എട്ട് താരങ്ങള്‍ മാറ്റുരച്ച റാപ്പിഡ് ടൂര്‍ണമെന്റില്‍ (15 മിനിറ്റ് ടൈം കണ്‍ട്രോളും 10 സെക്കന്‍ഡ് ഇന്‍ക്രിമെന്റും) മുന്‍ ലോക ചാമ്പ്യന്‍ അലക്‌സാന്ദ്ര കോസ്റ്റെനിയുക്, കാറ്റെറിന ലാഗ്‌നോ, ആന്റോണെറ്റ സ്റ്റെഫാനോവ തുടങ്ങിയ പ്രമുഖരെ അണിനിരത്തിയ ശക്തമായ പോരാട്ടത്തിനൊടുവിലാണ് വൈശാലി ഒന്നാമതെത്തിയത്. ഇന്തോനേഷ്യയുടെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (കങ) ഐറിന്‍ സുകാന്ദറിനെ 1.5-0.5 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് വൈശാലി ജയത്തിലേക്ക് അടുത്തത്. (ഒരു ജയവും ഒരു സമനിലയും).

സെമിഫൈനലില്‍ മുന്‍ ലോക ചാമ്പ്യനായ അലക്‌സാന്ദ്ര കോസ്റ്റെനിയുകിനെ ഇതേ മാര്‍ജിനില്‍ (1.50.5) അട്ടിമറിച്ചു. ഫൈനലില്‍ കസാഖ്സ്ഥാന്റെ ഐ.എം അലുവ നൂര്‍മാനെയാണ് വൈശാലി ഫൈനലില്‍ നേരിട്ടത്. ആദ്യ ഗെയിം വിജയിക്കുകയും രണ്ടാം ഗെയിം സമനിലയിലാക്കുകയും ചെയ്തുകൊണ്ട് 1.5-0.5 എന്ന സ്‌കോറിന് വൈശാലി കിരീടം ഉറപ്പിച്ചു.

റാപ്പിഡ് കിരീടം സ്വന്തമാക്കിയ വൈശാലി, ഞായറാഴ്ച ആരംഭിക്കുന്ന ബ്ലിറ്റ്‌സ് ടൂര്‍ണമെന്റിലും വിജയം ആവര്‍ത്തിച്ച് ഇരട്ടക്കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്.

Share