ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കാന്‍ പശ്ചിമ ബംഗാള്‍; ഇന്ന് ധാരണാപത്രത്തില്‍ ഒപ്പുവെക്കും

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന നടപ്പിലാക്കുന്ന രാജ്യത്തെ മുപ്പത്തിയാറാമത് സംസ്ഥാനമാകാന്‍ പശ്ചിമ ബംഗാള്‍ ഒരുങ്ങുന്നു. പദ്ധതി സംസ്ഥാനത്ത് ലഭ്യമാക്കുന്നതിനായി നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള ധാരണാപത്രത്തില്‍ ഇന്ന് ഒപ്പുവെക്കും. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ജെ.പി. നഡ്ഡ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും കരാര്‍ ഒപ്പിടുക.

രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും തുല്യവും പ്രാപ്യവുമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്. പശ്ചിമ ബംഗാളില്‍ ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കുന്നതിലൂടെ സംസ്ഥാനത്തെ ദശലക്ഷക്കണക്കിന് അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ഭാരിച്ച ചികിത്സാ ചെലവുകളില്‍ നിന്ന് സാമ്പത്തിക പരിരക്ഷ ലഭിക്കും. കൂടാതെ, പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് രാജ്യത്തെവിടെ നിന്നും ചികിത്സ തേടാനുള്ള ‘പോര്‍ട്ടബിലിറ്റി’ സൗകര്യവും ഇതിലൂടെ ലഭ്യമാകും. ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കും.

അര്‍ഹരായ ഓരോ കുടുംബത്തിനും സെക്കന്‍ഡറി, ടെര്‍ഷ്യറി പരിചരണങ്ങള്‍ക്കുള്ള ആശുപത്രി വാസത്തിനായി പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യ പരിരക്ഷയാണ് ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ ലഭിക്കുന്നത്. പദ്ധതി ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ഇന്ത്യയുടെ ആരോഗ്യമേഖലയിലെ പരിവര്‍ത്തനത്തിന്റെ നിര്‍ണ്ണായക ഘടകമായി മാറാന്‍ ഇതിന് സാധിച്ചിട്ടുണ്ട്. പദ്ധതിക്ക് കീഴില്‍ അംഗീകാരമുള്ള സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ വിപുലമായ ശൃംഖല വഴി സാധാരണക്കാരുടെ കയ്യില്‍ നിന്നുള്ള ചികിത്സാ ചെലവ് ഗണ്യമായി കുറയ്‌ക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും ഈ പദ്ധതിക്ക് കഴിഞ്ഞിട്ടുണ്ട്.

Share