ന്യൂഡൽഹി: നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെയും അവിസ്മരണീയ പ്രകടനങ്ങളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് സലിം കുമാറെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ മുന്‍കൂട്ടിയുള്ള ആഗ്രഹപ്രകാരം മതപരമായ യാതൊരുവിധ ചടങ്ങുകളും കൂടാതെയായിരുന്നു സംസ്‌കാരം നടന്നത്. ചിതാഭസ്മം പുഴയിലൊഴുക്കുന്നതുള്‍പ്പെടെയുള്ള കര്‍മങ്ങളും ഒഴിവാക്കണമെന്ന് അദ്ദേഹം നേരത്തെ നിര്‍ദേശിച്ചിരുന്നു. കോണ്‍ഗ്രസ് പതാക പുതപ്പിച്ച ഭൗതികദേഹത്തിന് മക്കളായ ചന്തുവും ആരോമലും ചേര്‍ന്നാണ് ചിതയ്‌ക്ക് തീകൊളുത്തിയത്. സംസ്‌കാര ചടങ്ങുകളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി എന്നിവര്‍ നേരിട്ടെത്തി പങ്കെടുത്തു.
പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം ‘ലാഫിങ് വില്ല’ എന്ന അദ്ദേഹത്തിന്റെ വസതിയിലേക്ക് മൃതദേഹം എത്തിച്ചപ്പോഴും പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ ജനവലിയാണ് തടിച്ചുകൂടിയത്.
പ്രിയ നടന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പറവൂര്‍ ടൗണ്‍ഹാളില്‍ സിനിമാ-സാംസ്‌കാരിക രാഷ്‌ട്രീയമേഖലയിലെ നിരവധി പേര്‍ എത്തി. ജന്മനാടായ പറവൂരില്‍ നിരവധിപേരാണ് സലിംകുമാറിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ഭരണ-രാഷ്‌ട്രീയ മേഖലയിലുള്ളവര്‍ ടൗണ്‍ഹാളിലെത്തി.കനത്ത മഴ വകവയ്‌ക്കാതെ നാട്ടുകാരും സുഹൃത്തുക്കളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ടൗണ്‍ഹാളിലെത്തി.
വൃക്കരോഗത്തെ തുടര്‍ന്ന് ഡയാലിസിസിന് വിധേയനായിരുന്ന സലിംകുമാര്‍ കടുത്ത പനിയെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ രാത്രി രാത്രി 10.43 ന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം















