പശ്ചിമേഷ്യ യുദ്ധഭീതിയില്‍; ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേലിന്റെ അതിശക്തമായ വ്യോമാക്രമണം

Published by
ജനം വെബ്‌ഡെസ്ക്

ടെഹ്റാന്‍/ജെറുസലേം: പശ്ചിമേഷ്യയെ വീണ്ടുമൊരു വന്‍ യുദ്ധത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ഇറാന് നേരെ ഇസ്രയേലിന്റെ വന്‍ വ്യോമാക്രമണം. തങ്ങള്‍ക്കു നേരെയുണ്ടായ മിസൈല്‍ വര്‍ഷത്തിന് മറുപടിയായി മൂന്ന് പ്രവിശ്യകളിലെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ബോംബ വര്‍ഷം നടത്തിയത്. മധ്യ-പടിഞ്ഞാറന്‍ ഇറാനിലെ പ്രതിരോധ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും ആക്രമണം. ഇതോടെ മേഖലയിലെ സ്ഥിതിഗതികള്‍ അതീവ സങ്കീര്‍ണ്ണമായ അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ തലസ്ഥാനമായ ടെഹ്റാന് പുറമെ ഇസ്ഫഹാന്‍, തബ്രിസ് എന്നീ നഗരങ്ങളില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ടെഹ്റാനില്‍ രണ്ടും ഇസ്ഫഹാനില്‍ മൂന്നും ശക്തമായ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.

ഇറാനിലെ ‘ഭീകര ഭരണകൂടത്തിന്റെ’ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയാണ് തങ്ങള്‍ പ്രഹരമേല്‍പ്പിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐ.ഡി.എഫ്) പ്രസ്താവനയിലൂടെ അറിയിച്ചു. ഇതിന് സമാന്തരമായി തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുപിന്നാലെ ടെഹ്റാനിലെ പ്രധാന വ്യോമതാവളമായ ഇമാം ഖൊമേനി അന്താരാഷ്‌ട്ര വിമാനത്താവളത്തിന് ചുറ്റുമുള്ള വ്യോമപാത ഇറാന്‍ താല്‍ക്കാലികമായി റദ്ദാക്കി. വായുവില്‍ നിന്ന് തൊടുക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇസ്രയേല്‍ തങ്ങളെ ആക്രമിച്ചതെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇറാനുമായി ഒരു ധാരണയിലെത്താന്‍ സാധിക്കുമെന്നും അതിനാല്‍ ഇസ്രയേലിന്റെ ഭാഗത്തുനിന്ന് പ്രത്യാക്രമണം ഉണ്ടാകില്ലെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് ഈ സൈനിക നീക്കം നടന്നത്. താനാണ് അന്തിമ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെന്നും ഇസ്രയേല്‍ തന്റെ വാക്കുകള്‍ മാനിക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം, ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ തങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളെയോ ആളപായത്തെയോ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാന്‍ ഇസ്രയേല്‍ ഇതുവരെ തയ്യാറായിട്ടില്ല. പൂര്‍ണ്ണ തോതിലുള്ള ഒരു യുദ്ധം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇപ്പോള്‍ ലോകരാഷ്‌ട്രങ്ങള്‍.

പശ്ചിമേഷ്യന്‍ പ്രതിസന്ധി നൂറ് ദിവസങ്ങള്‍ പിന്നിടുന്ന വേളയിലാണ് അന്താരാഷ്‌ട്ര തലത്തില്‍ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടാകുന്നത്. പരസ്പരമുള്ള ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. നിലവിലെ യുദ്ധസാഹചര്യങ്ങള്‍ കാരണം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ക്ക് പശ്ചിമേഷ്യയിലെ പുതിയ യുദ്ധമുഖം കൂടുതല്‍ തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Share