നീറ്റ് പരീക്ഷയില്‍ വിട്ടുവീഴ്ചയില്ല; ചോദ്യപേപ്പര്‍ നിര്‍മ്മാതാക്കള്‍ പൂര്‍ണ്ണ നിരീക്ഷണത്തില്‍, ജൂണ്‍ 21 വരെ വിദഗ്ധര്‍ ലോക്ക്ഡൗണില്‍; മൊബൈലും ഇന്റര്‍നെറ്റും ഇല്ല

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: മെയ് മാസത്തില്‍ നടന്ന പരീക്ഷയിലെ ക്രമക്കേടുകളെ തുടര്‍ന്ന് റദ്ദാക്കേണ്ടി വന്ന നീറ്റ്-യു.ജി പരീക്ഷ തികച്ചും സുതാര്യവും കുറ്റമറ്റതുമായി നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയത് രാജ്യത്തെ പ്രവേശന പരീക്ഷാ ചരിത്രത്തിലെ ഏറ്റവും കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങള്‍. ജൂണ്‍ 21-ന് നടക്കുന്ന പുനഃപരീക്ഷയുടെ നടക്കുന്നത് വരെ കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ ഉത്തരവാദിത്വത്തിലാണ് ചോദ്യപേപ്പറുകള്‍ സൂക്ഷിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം, നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കല്‍,  വിവര്‍ത്തനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വിദഗ്ധരെയും അതീവ രഹസ്യ സ്വഭാവമുള്ള ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുകയും പരീക്ഷ അവസാനിക്കുന്നത് വരെ കടുത്ത ലോക്ക്ഡൗണില്‍ പാര്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ച പൂര്‍ണ്ണമായി തടയുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ നടപടിയുടെ ഭാഗമാണിത്.

അധികൃതര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെയും വിദഗ്ധരെയും ബാഹ്യലോകവുമായി യാതൊരു ആശയവിനിമയവുമില്ലാത്ത രീതിയിലാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് കര്‍ശന വിലക്കുണ്ട്. ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിയന്ത്രിക്കുകയും ഈ കേന്ദ്രത്തിലേക്കുള്ള ഒരോ ചലനങ്ങളും 24 മണിക്കൂറും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ജൂണ്‍ 21-ന് പരീക്ഷ അവസാനിക്കുന്നത് വരെ ഈ ലോക്ക്ഡൗണ്‍ തുടരും.

ചോദ്യപേപ്പര്‍ നിര്‍മ്മാണം, അച്ചടി, പാക്കേജിംഗ്, സംഭരണം, ഗതാഗതം, വിതരണം തുടങ്ങി ഓരോ ഘട്ടവും പ്രത്യേകമായി തരംതിരിച്ചാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ പരീക്ഷയുടെ മുഴുവന്‍ പ്രക്രിയയും അറിയാന്‍ സാധിക്കില്ല. ചോദ്യപേപ്പര്‍ സുരക്ഷിതമായി എത്തിക്കാന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിപുലമായ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. മുന്‍പ് ഉണ്ടായ പോരായ്മകള്‍ കൃത്യമായി പഠിച്ച്, കുറ്റമറ്റ പ്രതിരോധ നിരയാണ് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

അതിനിടെ, പരീക്ഷാ പേപ്പര്‍ ചോര്‍ന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലും ടെലിഗ്രാമിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് എന്‍.ടി.എ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കേന്ദ്ര ഏജന്‍സി കര്‍ശന മുന്നറിയിപ്പ് നല്‍കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.

ജൂണ്‍ 21-ന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ 5.15 വരെ രാജ്യത്തെ 551 നഗരങ്ങളില്‍ പെന്‍-ആന്‍ഡ്-പേപ്പര്‍ (ഒ.എം.ആര്‍) മോഡിലാണ് നീറ്റ് പുനഃപരീക്ഷ നടക്കുന്നത്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ പരീക്ഷ പൂര്‍ത്തിയാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Share