വടക്കന്‍ കശ്മീരിലെ ഉറിയില്‍ വന്‍ സ്‌ഫോടനം; രണ്ട് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു

Published by
ജനം വെബ്‌ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലയായ ബാരാമുള്ള ജില്ലയില്‍ ഉണ്ടായ ആകസ്മിക സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ബുധനാഴ്ച ഉറി സെക്ടറിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള കമല്‍കോട്ട് എന്ന പ്രദേശത്താണ് ദുരന്തമുണ്ടായത്. സൈന്യത്തിന്റെ രാഷ്‌ട്രീയ റൈഫിള്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്.

മഹാരാഷ്‌ട്ര സ്വദേശികളായ അര്‍ജുന്‍ ജാദവ്, വിക്രം ബാലകൃഷ്ണ എന്നിവരാണ് വീരമൃത്യു വരിച്ച ധീര ജവാന്മാര്‍. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ശ്രീനഗറിലെ ബദാമിബാഗ് കന്റോണ്‍മെന്റിലുള്ള സൈനിക ബേസ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘം അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് സൈനിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

കമല്‍കോട്ട് മേഖലയില്‍ ഡ്യൂട്ടിയിലായിരിക്കെയാണ് സ്‌ഫോടനം സംഭവിച്ചത്. അപകടത്തിലേക്ക് നയിച്ച സ്‌ഫോടനത്തിന്റെ കൃത്യമായ കാരണവും സാഹചര്യവും ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തില്‍ സൈന്യവും സുരക്ഷാ ഏജന്‍സികളും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share