ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: ഭീഷണിപ്പെടുത്തിയ ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് കേസ് മുഖ്യപ്രതി ഡല്‍ഹിയില്‍ പിടിയില്‍

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തിന് കാരണമായ ഓണ്‍ലൈന്‍ വായ്പാ ആപ്പ് തട്ടിപ്പിലെ പ്രധാന പ്രതിയെ പോലീസ് വലയിലാക്കി. ഉത്തര്‍പ്രദേശ് സ്വദേശിയായ സൗരവിനെ (22) കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. ഹരിയാന സ്വദേശി ജയ് പ്രകാശ്, ഉത്തര്‍പ്രദേശ് സ്വദേശികളായ പ്രശാന്ത് കേവല്‍, ഋഷികേശ് തിവാരി എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ക്രൈംബ്രാഞ്ച് എസ്പി പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി ജീവന്‍ ജോര്‍ജാണ് ഈ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ഏപ്രില്‍ പത്തിനാണ് നിതിന്‍ രാജ് മെഡിക്കല്‍ കോളജ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ‘ഇന്‍സ്റ്റ പേ ലോണ്‍’ എന്ന അനധികൃത ആപ്പിന്റെ പീഡനത്തെ തുടര്‍ന്നായിരുന്നു ഇത്. ആത്മഹത്യ ചെയ്യുന്നതിന് തലേദിവസം മാത്രം പ്രതികള്‍ നിതിന്റെ ഫോണിലേക്ക് 98 കോളുകളും 9 വാട്സാപ് സന്ദേശങ്ങളുമയച്ച് അതിക്രൂരമായി ഭീഷണിപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.

സ്വന്തം അമ്മയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി 13,500 രൂപയാണ് നിതിന്‍ ഈ ആപ്പ് വഴി വായ്പയെടുത്തത്. എന്നാല്‍ വെറും ഒരു മാസം കൊണ്ട് ഈ ബാധ്യത 20,000 രൂപയായി ഉയര്‍ത്തി. അതായത് പ്രതിമാസം 40 ശതമാനത്തിലധികം പലിശയാണ് ഇവര്‍ ഈടാക്കിയത്. വാര്‍ഷിക കണക്കില്‍ ഇത് 500 ശതമാനത്തിന് മുകളിലാണ്. വായ്പയെടുത്ത തുകയില്‍ 1000 രൂപ നിതിന്‍ തിരിച്ചടച്ചിരുന്നു. എന്നാല്‍ ബാക്കി തുക മുടങ്ങിയതോടെ പ്രതികള്‍ ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും വിദ്യാര്‍ത്ഥിയെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കുകയുമായിരുന്നു.

ബിഎന്‍എസ് 308 (ആത്മഹത്യാ പ്രേരണ) ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ച് വാട്സാപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വലവിരിക്കുന്ന ഇത്തരം അനധികൃത ലോണ്‍ ആപ്പുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Share