റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് അമേരിക്ക; പരാഗ്വെയ്‌ക്കെതിരായ വിജയത്തില്‍ അപൂര്‍വ നേട്ടവുമായി ക്രിസ് റിച്ചാര്‍ഡ്സ്

Published by
ജനം വെബ്‌ഡെസ്ക്

ലൊസാഞ്ചലസ്: ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് (4-1) തകര്‍ത്ത ആതിഥേയരായ യുഎസ്എ, വിജയത്തിനൊപ്പം ചരിത്ര റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കി. സോഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അമേരിക്കന്‍ ഡിഫെന്‍ഡര്‍ ക്രിസ് റിച്ചാര്‍ഡ്സ് കുറിച്ച പാസിങ് റെക്കോര്‍ഡാണ് ഫുട്‌ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്തിയത്. ലോകകപ്പ് ചരിത്രത്തില്‍ അമേരിക്ക നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ലൈന്‍ കൂടിയാണിത്.

മൗറീസിയോ പോചെറ്റിനോയുടെ തന്ത്രങ്ങളില്‍ പ്രധാനിയായ ക്രിസ്റ്റല്‍ പാലസ് സെന്റര്‍ ബാക്ക് ക്രിസ് റിച്ചാര്‍ഡ്സ്, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൃത്യതയാര്‍ന്ന പാസിങ് പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തില്‍ താരം ആകെ നല്‍കിയത് 83 പാസുകളാണ്. ഈ 83 പാസുകളും 100 ശതമാനം കൃത്യതയോടെ സഹതാരങ്ങളിലേക്ക് എത്തിക്കാന്‍ റിച്ചാര്‍ഡ്സിന് സാധിച്ചു. 1966 മുതല്‍ ലോകകപ്പിലെ ഇത്തരം കൃത്യമായ കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷം, ഇത്രയും ഉയര്‍ന്ന എണ്ണം പാസുകള്‍ ഒന്നുപോലും പിഴയ്‌ക്കാതെ ഒരു താരം പൂര്‍ത്തിയാക്കുന്നത് ഇതാദ്യമായാണ്.

മത്സരത്തില്‍ മറ്റ് പല റെക്കോര്‍ഡും യുഎസ് ടീം സ്വന്തമാക്കി. ഏഴാം മിനിറ്റില്‍ തന്നെ അമേരിക്ക മത്സരത്തില്‍ ലീഡെടുത്തു. പുലിസിചിന്റെയും മക്കെന്നിയുടെയും മുന്നേറ്റത്തിനൊടുവില്‍ പരാഗ്വെ താരം ഡാമിയന്‍ ബൊബാദില്ലയുടെ കാലില്‍ തട്ടിയാണ് സെല്‍ഫ് ഗോള്‍ പിറന്നത്. ലോകകപ്പ് ചരിത്രത്തില്‍ അമേരിക്ക നേടുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.

ലോകകപ്പ് മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ അമേരിക്ക മൂന്ന് ഗോളുകള്‍ നേടുന്നതും ഇതാദ്യമായാണ്. 31-ാം മിനിറ്റിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പും ഫ്‌ലോറിയന്‍ ബലോഗണ്‍ ഇരട്ട ഗോളുകള്‍ നേടിയിരുന്നു. 2002-ല്‍ ബ്രയാന്‍ മക്‌ബ്രൈഡിന് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ ഇരട്ട ഗോള്‍ സ്വന്തമാക്കുന്ന ആദ്യ യുഎസ് താരമായി ബാലോഗണ്‍ മാറി.

38 വയസും 250 ദിവസവും പ്രായമുള്ള ടിം റീം ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ അമേരിക്കന്‍ താരമെന്ന ഫെര്‍ണാണ്ടോ ക്ലാവിജോയുടെ റെക്കോര്‍ഡ് തിരുത്തി. കളിയുടെ 73-ാം മിനിറ്റില്‍ മൗറീഷ്യോയിലൂടെ പരാഗ്വെ ഒരു ഗോള്‍ മടക്കിയെങ്കിലും, 88-ാം മിനിറ്റില്‍ ജിയോ റെയ്ന നേടിയ മനോഹരമായ ഗോള്‍ അമേരിക്കയുടെ ആധികാരിക വിജയം പൂര്‍ത്തിയാക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ അമേരിക്കയുടെ അടുത്ത മത്സരങ്ങള്‍ ഓസ്ട്രേലിയ, തുര്‍ക്കി എന്നീ ടീമുകള്‍ക്കെതിരെയാണ്. ജൂണ്‍ 19ന് സീറ്റിലില്‍ വെച്ച് ഓസ്‌ട്രേലിയയെ നേരിടും. ജൂണ്‍ 25ന് ലൊസാഞ്ചലസില്‍ വെച്ച് തുര്‍ക്കിയുമായി ഏറ്റുമുട്ടും.

Share