ആരോഗ്യവകുപ്പിന്റെ നിലപാട് തിരുത്തണം; ശബരിമലയിലെ ഡോക്ടര്‍മാരുടെ വിലക്കിനെതിരെ കടുത്ത മുന്നറിയിപ്പുമായി കെ. സുരേന്ദ്രന്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയിലും സമീപ പ്രദേശങ്ങളിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കില്ലെന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവിനെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സര്‍ക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹവും മനുഷ്യാവകാശ ലംഘനവുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിരുത്തരവാദിത്തപരമായ ഇത്തരം നിലപാടുകളില്‍ നിന്നും അധികൃതര്‍ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കെ. സുരേന്ദ്രന്‍ സര്‍ക്കാരിനും ബന്ധപ്പെട്ട മന്ത്രിമാര്‍ക്കുമെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ലക്ഷക്കണക്കിന് ഭക്തര്‍ ഒഴുകിയെത്തുന്ന ഒരു മഹാതീര്‍ത്ഥാടനത്തോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയുടെ ഒടുവിലത്തെ ഉദാഹരണമാണിത്. മറ്റേതെങ്കിലും മതവിഭാഗങ്ങളുടെ തീര്‍ത്ഥാടനങ്ങളുമായി ബന്ധപ്പെട്ടായിരുന്നുവെങ്കില്‍ ഇത്തരമൊരു വിചിത്രമായ നടപടി സ്വീകരിക്കാന്‍ ഈ സര്‍ക്കാരിന് ധൈര്യമുണ്ടാകുമായിരുന്നോ എന്ന് സുരേന്ദ്രന്‍ ചോദിച്ചു.

ഒരു അയ്യപ്പ വിശ്വാസിയായ കെ. മുരളീധരന് എങ്ങനെയാണ് ഈ വിഷയത്തില്‍ ഇത്തരമൊരു നിലപാടിനെ പിന്തുണയ്‌ക്കാന്‍ കഴിയുന്നത് എന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവാദമായ ഈ തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ ഉടന്‍ തയ്യാറാകണം. അല്ലാത്തപക്ഷം കടുത്ത ജനകീയ പ്രതിരോധം നേരിടേണ്ടി വരും. ശബരിമല സമരകാലത്ത് കേരളം കണ്ട വിശ്വാസി സമൂഹത്തിന്റെ പോരാട്ട വീര്യം മടക്കിക്കെട്ടി വെച്ചിട്ടില്ലെന്ന കാര്യം ആരോഗ്യ മന്ത്രിയും ഈ സര്‍ക്കാരും ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും കെ. സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

Share