ഒമാനില്‍ ഇന്ത്യന്‍ കപ്പല്‍ മുങ്ങി അപകം; യുഎസ് ആര്‍മിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം; 14 നാവികരും സുരക്ഷിതര്‍

Published by
ജനം വെബ്‌ഡെസ്ക്

മസ്‌കറ്റ്: ഒമാന്‍ തീരത്തിനടുത്തുള്ള അറേബ്യന്‍ കടലില്‍ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ ജീവനക്കാരുള്ള ഉരുവിനായി ഒത്തൊരുമിച്ച് കൈകോര്‍ത്ത് ഇന്ത്യന്‍ നാവികസേനയും അമേരിക്കന്‍ സൈന്യവും. ഞായറാഴ്ച 14 ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ച ‘എംഎസ്വി വിരാട് 1’ എന്ന ഉരു ഒമാന്‍ തീരത്തെ റാസ് അല്‍ ഹദ്ദില്‍ നിന്ന് 80 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ച് മുങ്ങാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ് ഇരുരാജ്യങ്ങളുടെയും സംയുക്ത ശ്രമത്തിലൂടെ വന്‍ രക്ഷാപ്രവര്‍ത്തനം വിജയകരമായി പൂര്‍ത്തിയാക്കിയത്.

അടിയന്തിര അപകടസന്ദേശം ലഭിച്ചയുടന്‍ തന്നെ യുഎസ് നാവികസേനയുടെ പി-8 പട്രോളിംഗ് വിമാനം അതിവേഗം പ്രതികരിക്കുകയും, മുങ്ങിക്കൊണ്ടിരുന്ന ഉരുകിനടുത്തേക്ക് ജീവന്‍രക്ഷാ റാഫ്റ്റ് താഴേക്കിടുകയും ചെയ്തു. വിമാനത്തില്‍ നിന്നുള്ള ആകാശ നിരീക്ഷണത്തില്‍ 14 നാവികരും സുരക്ഷിതമായി റാഫ്റ്റില്‍ കയറിയതായി യുഎസ് നാവികസേന സ്ഥിരീകരിച്ചു. അപകടസന്ദേശത്തിന് പിന്നാലെ ഇന്ത്യന്‍ നാവികസേന തങ്ങളുടെ കപ്പലുകള്‍ ഉടനടി ഈ മേഖലയിലേക്ക് തിരിച്ചുവിട്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി.

ഇതോടൊപ്പം തന്നെ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പതാകയേന്തിയ ‘എംവി ജബല്‍ അലി 9’ എന്ന ചരക്കുകപ്പലും ഇന്ത്യന്‍ നാവികസേനയുടെയും യുഎസ് സേനയുടെയും ഏകോപനത്തോടെ ഈ വഴിക്ക് തിരിഞ്ഞിട്ടുണ്ട്. റാഫ്റ്റിലുള്ള 14 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും അവര്‍ക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഈ കപ്പലില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു.

അതേസമയം, മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന അശാന്തിക്കിടയില്‍ ഒമാന്‍ തീരത്തിന് സമീപം ഭൂരിഭാഗവും ഇന്ത്യന്‍ നാവികരുള്ള മൂന്ന് ചരക്കുകപ്പലുകള്‍ക്ക് നേരെ നാല് ദിവസത്തിനിടെ ആക്രമണം നടത്തിയത് ഗള്‍ഫ് മേഖലയില്‍ കടുത്ത ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. ജൂണ്‍ 8ന് പലാവു പതാകയേന്തിയ ‘എംടി മാരിവെക്സ്’ എന്ന ടാങ്കറിന് നേരെ ഒമാന്‍ തീരത്ത് വച്ച് ആദ്യ ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു. ഇവരെ ഒമാന്‍ അധികൃതര്‍ എയര്‍ലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയിരുന്നു.

Share