ഒമാന്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ഇന്ത്യന്‍ നാവികന്റെ അന്ത്യം; മൃതദേഹം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിലെ തണുത്ത വെള്ളത്തില്‍; കപ്പല്‍ കമ്പനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യൂണിയന്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഒമാനിലെ ദുഖ്മ് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലെ തമിഴ്നാട് സ്വദേശിയായ ഇന്ത്യന്‍ നാവികന്‍ നിശാന്ത് ഉയിര്‍തനാഥന്‍ (35) ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് മരണപ്പെട്ടു. ‘എംടി സെലസ്റ്റിയല്‍’ എന്ന കപ്പലിലെ ജീവനക്കാരനായിരുന്ന നിശാന്ത് വൈദ്യസംബന്ധമായ സങ്കീര്‍ണ്ണതകള്‍ കാരണം മരണമടഞ്ഞതെന്ന് മസ്‌കറ്റിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. എന്നാല്‍ മരണത്തിലേക്ക് നയിച്ച കൃത്യമായ രോഗവിവരം എംബസി വെളിപ്പെടുത്തിയിട്ടില്ല.

നിശാന്തിന്റെ ഭൗതികശരീരം എത്രയും വേഗം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, ഒമാന്‍ അധികൃതര്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസി വ്യക്തമാക്കി. അതേസമയം, നിശാന്തിന്റെ മരണത്തില്‍ കപ്പല്‍ കമ്പനിയുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടായതായി ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (എഇഡക) ആരോപിച്ചു. ജൂണ്‍ 8 മുതല്‍ നിശാന്തിന് കടുത്ത ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നു. ഈ വിവരം കപ്പല്‍ കമ്പനിയെ അറിയിക്കുകയും അടിയന്തിര ചികിത്സയ്‌ക്കായി പലതവണ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തെങ്കിലും കമ്പനി കൃത്യമായി പ്രതികരിച്ചില്ല.

തുടര്‍ന്ന് അബോധാവസ്ഥയിലായ നിശാന്ത് ജൂണ്‍ 11-നാണ് മരിച്ചതെന്ന് യൂണിയന്‍ തങ്ങളുടെ എക്‌സ് കുറിപ്പില്‍ അവകാശപ്പെടുന്നു. സമയത്ത് ചികിത്സ നല്‍കാത്തതാണ് മരണത്തിന് കാരണമായതെന്ന് ആരോപിച്ച യൂണിയന്‍, കപ്പലിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. കപ്പലില്‍ മൃതദേഹം കൃത്യമായി ഫ്രീസ് ചെയ്ത് സൂക്ഷിക്കാനുള്ള യാതൊരു സംവിധാനവുമില്ല. മൃതദേഹം ജീര്‍ണ്ണിച്ചു പോകാതിരിക്കാന്‍ പ്ലാസ്റ്റിക് കുപ്പികളില്‍ തണുത്ത വെള്ളം നിറച്ച് അതിന് ചുറ്റും അടുക്കിവെച്ചാണ് സഹപ്രവര്‍ത്തകര്‍ നിലവില്‍ മൃതദേഹം സൂക്ഷിക്കുന്നത്.

ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ചെന്ന സംശയത്തെ തുടര്‍ന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കര്‍ശന നിരീക്ഷണത്തിലായിരുന്ന കപ്പലാണ് എംടി സെലസ്റ്റിയല്‍. കഴിഞ്ഞ മേയ് 20-ന് യുഎസ് മരീന്‍സ് കപ്പല്‍ തടഞ്ഞുനിര്‍ത്തി വിശദമായ പരിശോധന നടത്തിയിരുന്നു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് യാത്രാമാര്‍ഗ്ഗം മാറ്റാന്‍ ആവശ്യപ്പെട്ട് കപ്പല്‍ വിട്ടയക്കുകയായിരുന്നു. ഈ വിവാദ പശ്ചാത്തലമുള്ള കപ്പലിലാണ് ഇപ്പോള്‍ ദാരുണമായ മരണം സംഭവിച്ചിരിക്കുന്നത്.

Share