ചരിത്രം കുറിച്ച് നരേന്ദ്ര മോദി സ്ലൊവാക്യയില്‍; 1993-ന് ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

ബ്രാറ്റിസ്ലാവ (സ്ലൊവാക്യ): ത്രിരാഷ്‌ട്ര യൂറോപ്യന്‍ പര്യടനത്തിന്റെ രണ്ടാം ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ലൊവാക്യയിലെത്തി. 1993-ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്ലൊവാക്യ സന്ദര്‍ശിക്കുന്നത് ഇതാദ്യമായാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെത്തിയ പ്രധാനമന്ത്രി, സ്ലൊവാക്യന്‍ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രിനി, പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോ എന്നിവരുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രമുഖ സ്ലൊവാക്യന്‍ ബിസിനസ്സ് പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സ്ലൊവാക്യയുമായുള്ള ബന്ധം ആഴത്തിലാക്കാനും സഹകരണത്തിന്റെ പുതിയ മേഖലകള്‍ തുറക്കാനും ഈ സന്ദര്‍ശനം സഹായിക്കുമെന്ന് ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി ‘എക്‌സ്’ (ട്വിറ്റര്‍) പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഫ്രാന്‍സിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമാണ് മോദി സ്ലൊവാക്യയിലെത്തിയത്. ഫ്രാന്‍സില്‍ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും നൈസില്‍ നടന്ന ‘ഭാരത് ഇന്നോവേറ്റ്‌സ്’ പരിപാടിയുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

സ്ലൊവാക്യന്‍ വിദേശകാര്യ-യൂറോപ്യന്‍ കാര്യ മന്ത്രി യുരാജ് ബ്ലാങ്കര്‍ പ്രധാനമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. സ്ലൊവാക്യന്‍ പാരമ്പര്യപ്രകാരം ആദരവിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായി ‘അപ്പവും ഉപ്പും’ നല്‍കിയാണ് മോദിക്ക് അവിടെ പരമ്പരാഗത സ്വീകരണം നല്‍കിയതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തന്റെ സന്ദര്‍ശനം ചരിത്രപരമാണെന്നും ഇരുരാജ്യങ്ങളും തമ്മില്‍ വളര്‍ന്നുവരുന്ന ബന്ധത്തിന്റെ തെളിവാണിതെന്നും യാത്രയ്‌ക്ക് മുന്നോടിയായി മോദി വ്യക്തമാക്കിയിരുന്നു.

സ്ലൊവാക്യന്‍ നേതാക്കളുമായും ബിസിനസ്സ് പ്രതിനിധികളുമായും നടത്തുന്ന ചര്‍ച്ചകള്‍ നിര്‍ണ്ണായക മേഖലകളിലെ സഹകരണം കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2025 ഏപ്രിലില്‍ ഇന്ത്യന്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു സ്ലൊവാക്യ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് 2026 ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടന്ന ‘എഐ ഇംപാക്ട് സമ്മിറ്റില്‍’ പങ്കെടുക്കാന്‍ സ്ലൊവാക്യന്‍ പ്രസിഡന്റ് പെല്ലെഗ്രിനിയും എത്തിയിരുന്നു. ഈ ഉന്നതതല സന്ദര്‍ശനങ്ങളുടെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ പ്രധാനമന്ത്രിയുടെ യാത്രയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

വ്യാപാരം, നിക്ഷേപം, ഓട്ടോമൊബൈല്‍ നിര്‍മ്മാണം, റെയില്‍വേ ഉല്‍പ്പാദനം, വളര്‍ന്നുവരുന്ന അത്യാധുനിക സാങ്കേതികവിദ്യകള്‍ എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ സ്ലൊവാക്യയുമായുള്ള ബന്ധം ശക്തമാക്കുന്നതിലൂടെ യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തുന്നത്.

സ്ലൊവാക്യന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഫ്രാന്‍സിലെ എവിയാനിലേക്ക് തിരിക്കും. അവിടെ നടക്കുന്ന ജി7 ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. അന്താരാഷ്‌ട്ര സഹകരണം, സാമ്പത്തിക വളര്‍ച്ച, കൃത്രിമബുദ്ധി തുടങ്ങിയ ആഗോള വിഷയങ്ങളില്‍ ജി7 നേതാക്കളുമായും പങ്കാളിത്ത രാജ്യങ്ങളുമായും അദ്ദേഹം ചര്‍ച്ച നടത്തും. ഉച്ചകോടിയുടെ ഭാഗമായി നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടക്കും. തുടര്‍ന്ന് പര്യടനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി പാരീസിലെത്തും. യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്-സാങ്കേതികവിദ്യാ മേളയായ ‘വിവ ടെക് 2026’ ല്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം നരേന്ദ്ര മോദിയും പങ്കെടുക്കും.

Share