ഇന്ത്യയ്‌ക്ക് വീണ്ടും അഭിമാന നിമിഷം; ‘ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍’ വിജയകരമായി പരീക്ഷിച്ച് ഡി.ആര്‍.ഡി.ഒ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയ്‌ക്ക് കരുത്തുപകരുന്ന മറ്റൊരു സുപ്രധാന നാഴികക്കല്ലുകൂടി ഇന്ത്യ വിജയകരമായി പിന്നിട്ടു. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിച്ച ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്തുള്ള ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം. തദ്ദേശീയമായി ദീര്‍ഘദൂര ആക്രമണ മിസൈലുകള്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം നല്‍കുന്നതാണ് ഈ നേട്ടം.

വിക്ഷേപണത്തിന് പിന്നാലെ മിസൈലിന്റെ സഞ്ചാരപഥം വിവിധ ട്രാക്കിംഗ്, മോണിറ്ററിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പരീക്ഷണത്തിന്റെ എല്ലാ ലക്ഷ്യങ്ങളും പൂര്‍ണ്ണമായും കൈവരിക്കാന്‍ സാധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ‘മിസൈല്‍ അതിന്റെ എല്ലാ ദൗത്യ ലക്ഷ്യങ്ങളും കൈവരിക്കുകയും നിര്‍ണ്ണായക സാങ്കേതികവിദ്യകളുടെ കരുത്ത് തെളിയിക്കുകയും ചെയ്തു. ഇന്ത്യയുടെ വളരുന്ന ദീര്‍ഘദൂര ആക്രമണ ശേഷിയുടെ തെളിവാണിത്. ഡി.ആര്‍.ഡി.ഒയും ഇന്ത്യന്‍ വ്യവസായ മേഖലയും സംയുക്തമായി പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ മിസൈല്‍, ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കും ശക്തമായ ദേശീയ പ്രതിരോധ വ്യവസ്ഥയിലേക്കുമുള്ള വലിയൊരു ചുവടുവെപ്പാണ്.’

ചന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് വിന്യസിച്ച വിവിധ അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ചാണ് മിസൈലിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചത്. പരീക്ഷണത്തിനിടെ ശേഖരിച്ച വിവരങ്ങള്‍ മിസൈലിന്റെ പ്രവര്‍ത്തനക്ഷമതയും കൃത്യതയും ഉറപ്പുവരുത്തുന്നതായിരുന്നു. ലോങ് റേഞ്ച് ലാന്‍ഡ് അറ്റാക്ക് ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡി.ആര്‍.ഡി.ഒ സംഘത്തെയും അതില്‍ പങ്കാളികളായ വ്യവസായ ഗ്രൂപ്പുകളെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.

ഡി.ആര്‍.ഡി.ഒ ചെയര്‍മാനും പ്രതിരോധ മന്ത്രാലയ സെക്രട്ടറിയുമായ രാജേഷ് കുമാര്‍ സിംഗിന്റെ മേല്‍നോട്ടത്തിലായിരുന്നു വിക്ഷേപണ ചടങ്ങുകള്‍ നടന്നത്. അദ്ദേഹവും ദൗത്യത്തില്‍ പങ്കാളികളായ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ചു. ഡി.ആര്‍.ഡി.ഒ ലബോറട്ടറികളും ഇന്ത്യന്‍ വ്യവസായ പങ്കാളികളും ചേര്‍ന്ന് പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്ത മിസൈലാണിത്. ബംഗളൂരുവിലെ ‘എയറോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്’ ആണ് ഇതിന്റെ നോഡല്‍ ലബോറട്ടറി. ഇന്ത്യന്‍ നാവികസേനയിലെയും ഇന്ത്യന്‍ വ്യോമസേനയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു വിക്ഷേപണം.

ഇന്ത്യയുടെ മുന്‍പത്തെ പ്രൊജക്ടുകളായ ‘നിര്‍ഭയ്’, ‘എല്‍.ആര്‍.എ.സി.എം’ പദ്ധതികളുടെ വിപുലീകരിച്ച രൂപമാണ് ഈ മിസൈല്‍. 1,500 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളെപ്പോലും കൃത്യതയോടെ തകര്‍ക്കാന്‍ ഈ മിസൈലിന് ശേഷിയുണ്ട്. വിക്ഷേപിച്ചതിന് ശേഷം അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്ന്, ലക്ഷ്യസ്ഥാനം കൃത്യമായി കണ്ടെത്തിയ ശേഷം മാത്രം അതിവേഗത്തില്‍ ആക്രമണം നടത്താന്‍ ഇതിന് സാധിക്കും. പരമ്പരാഗത യുദ്ധസാമഗ്രികളും ആണവായുധങ്ങളും ഒരേപോലെ വഹിക്കാന്‍ ശേഷിയുള്ള രീതിയിലാണ് ഈ മിസൈല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Share