‘എല്ലാം നമുക്ക് ശരിയാക്കാം, ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം സുമനസ്സുകളുണ്ട്…’; മൂന്ന് കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: എറണാകുളം കതൃക്കടവ് ജങ്ഷനിലെ തിരക്കുകള്‍ക്കിടയിലൂടെ നടന്നുപോകുമ്പോള്‍ വഴിയരികില്‍ ചാക്കും പ്ലാസ്റ്റിക് ഷീറ്റും വച്ചുകെട്ടിയ ഒരു ചെറിയ ഉന്തുവണ്ടി കാണാം. ചോര്‍ന്നൊലിക്കുന്ന ആ കൊച്ചുകടയാണ് രാജേശ്വരിയമ്മയുടെയും അവരുടെ മൂന്ന് പേരക്കുട്ടികളുടെയും ലോകം. അമ്മ ഉപേക്ഷിച്ചുപോയ മണികണ്ഠനും ആനന്ദും അളകനന്ദയും ഇന്ന് വളരുന്നത് ഈ മുത്തശ്ശിയുടെ വിയര്‍പ്പിലാണ്. സ്‌കൂള്‍ വിട്ടുവന്നാല്‍ കടയുടെ അരികിലിരുന്ന് അവര്‍ പഠിക്കും, കളിക്കും. മഴ പെയ്യുമ്പോള്‍ ചോര്‍ച്ചയില്ലാത്ത ഒരിടത്തിനായി ആ കുഞ്ഞുങ്ങള്‍ മുത്തശ്ശിയോട് ചേര്‍ന്നുനില്‍ക്കും.

എന്നാല്‍, കാറ്റിലും മഴയിലും ഉലഞ്ഞുപോകുമായിരുന്ന ആ കുഞ്ഞുജീവിതങ്ങള്‍ക്ക് ഇനി പ്രത്യാശയുടെ പുതിയൊരു പുലരിയുണ്ട്. കറുത്ത ഇരുളടഞ്ഞ ആകാശത്ത് നന്മയുടെ നക്ഷത്രമായി ഒരു വലിയ കരുതല്‍ അവര്‍ക്കരികിലേക്ക് എത്തിയിരിക്കുകയാണ്. മന്ത്രി സുരേഷ് ഗോപി. നാല് വയസ്സുകാരന്‍ മണികണ്ഠന്റെ കവിളില്‍ തട്ടി, സ്‌നേഹത്തോടെ മിഠായിയും ബിസ്‌കറ്റും നല്‍കുമ്പോള്‍ മുന്നില്‍ നില്‍ക്കുന്നത് ഒരു കേന്ദ്രമന്ത്രിയാണെന്ന ഭാവമൊന്നും ആ കുരുന്നുകള്‍ക്കില്ലായിരുന്നു. ചേട്ടന്‍ ആനന്ദും ചേച്ചി അളകനന്ദയും കൗതുകത്തോടെ ആ മധുരം നുണയുമ്പോള്‍, ഒരമ്മൂമ്മയുടെ നിറഞ്ഞുകവിഞ്ഞ മിഴികളില്‍ പ്രാര്‍ത്ഥന മാത്രമായിരുന്നു.

‘സാറേ… അച്ഛനും അമ്മയുമില്ലാത്ത ഈ കുഞ്ഞുങ്ങള്‍ക്ക് അന്തിയുറങ്ങാന്‍ ഒരു വീട് വേണം. ഇവരെ പഠിപ്പിക്കാന്‍ എനിക്കൊരു മാര്‍ഗ്ഗം വേണം…’ തൊണ്ടയിടറി കൈകൂപ്പിയ രാജേശ്വരിയമ്മയെ ചേര്‍ത്തുപിടിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പ് ഇതായിരുന്നു: ‘എല്ലാം നമുക്ക് ശരിയാക്കാം, ഈ കുഞ്ഞുങ്ങള്‍ക്കൊപ്പം സുമനസ്സുകളുണ്ട്…’ പഠനത്തിലും ചിത്രരചനയിലുമെല്ലാം മിടുക്കരായ ഈ കുട്ടികളുടെ ദുരിതപൂര്‍ണ്ണമായ ജീവിതസാഹചര്യം ആദ്യം തിരിച്ചറിഞ്ഞത് കലൂര്‍ ശ്രീരാമകൃഷ്ണ സേവാശ്രമമാണ്. കുട്ടികളുടെ മുഴുവന്‍ സംരക്ഷണവും പഠനച്ചെലവുകളും ഏറ്റെടുക്കാന്‍ സേവാശ്രമം മുന്നോട്ടുവരികയായിരുന്നു.

മാനേജിങ് ട്രസ്റ്റി സി.എസ്. മുരളീധരന്‍, ട്രസ്റ്റിമാരായ പി. കുട്ടികൃഷ്ണന്‍, സി.ജി. രാജഗോപാല്‍ എന്നിവര്‍ വഴിയാണ് കുട്ടികളുടെ അവസ്ഥ സുരേഷ് ഗോപി അറിയുന്നത്. തുടര്‍ന്ന് നേരിട്ടെത്തിയ അദ്ദേഹം കുടുംബത്തിന് എല്ലാവിധ മാനസിക പിന്തുണയും ആവശ്യമായ സഹായങ്ങളും ഉറപ്പുനല്‍കി. രാത്രിയാകുമ്പോള്‍ തമ്മനത്തുള്ള ചെറിയ വാടകവീട്ടിലേക്ക് മടങ്ങുന്ന ആ മുത്തശ്ശിക്കും കുഞ്ഞുങ്ങള്‍ക്കും ഇനി വരുംദിനങ്ങള്‍ അത്രമേല്‍ സുരക്ഷിതമായിരിക്കും. ഉന്തുവണ്ടിയുടെ പരിമിതികള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുമായിരുന്ന മൂന്ന് കുരുന്നു പ്രതിഭകളുടെ സ്വപ്‌നങ്ങള്‍ക്ക് കാവലാകാന്‍ ഒരു നാട് മുഴുവന്‍ കൈകോര്‍ക്കുന്ന കാഴ്ച നന്മ വറ്റിയിട്ടില്ലാത്ത മനുഷ്യത്വത്തിന്റെ നേര്‍ച്ചിത്രമാണ്.

Share