പിഎം ശ്രീ പദ്ധതി: മുൻ എൽഡിഎഫ് സർക്കാരിന്റെ കടുംവെട്ട് പൊളിഞ്ഞു; കടുത്ത നിയമക്കുരുക്കിൽ കേരളം; രക്ഷപെടാൻ ഉപസമിതിയെ നിയോഗിച്ച് യുഡിഎഫ് സർക്കാർ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ ‘പിഎം ശ്രീ’ (PM SHRI) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ ഇടതുപക്ഷ സർക്കാർ കാണിച്ച ധിക്കാരാത്മകമായ നിലപാടുകൾ കേരളത്തെ വൻ നിയമക്കുരുക്കിലേക്ക് തള്ളിവിട്ടതായി സൂചന. പദ്ധതിയുമായി ബന്ധപ്പെട്ട് അടിയന്തര തീരുമാനമെടുക്കാൻ നിലവിലെ യുഡിഎഫ് സർക്കാർ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായ സമിതിയിൽ മന്ത്രിമാരായ റോജി എം. ജോൺ, പി. സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് അംഗങ്ങൾ.

മുൻ എൽഡിഎഫ് സർക്കാർ കേന്ദ്രവുമായി രഹസ്യമായി കരാർ ഒപ്പിടുകയും പദ്ധതിയുടെ ആദ്യഗഡു പണം കൈപ്പറ്റുകയും ചെയ്തിരുന്നു. എന്നാൽ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി പിന്നീട് കരാർ മരവിപ്പിക്കുകയായിരുന്നു. മുൻ സർക്കാരിന്റെ ഈ നടപടിക്ക് യാതൊരുവിധ നിയമപ്രാബല്യവുമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിക്ക് സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

“മുൻ സർക്കാർ കരാർ ഒപ്പിട്ട് പണം വാങ്ങിയതു കൊണ്ട് തന്നെ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളം ഇപ്പോൾ നിയമപരമായി നിർബന്ധിതരായിരിക്കുകയാണ്.” മുഖ്യമന്ത്രി വി. ഡി. സതീശൻ വ്യക്തമാക്കി.

മന്ത്രിസഭാ യോഗത്തിൽ ഈ വിഷയത്തിൽ വിശദമായ ചർച്ചകൾ നടന്നു. എൽഡിഎഫ് വരുത്തിവെച്ച ഈ വലിയ ബാധ്യതയിൽ നിന്ന് സംസ്ഥാനത്തെ എങ്ങനെ രക്ഷിക്കാമെന്നാലോചിക്കുകയാണ് എന്നാണ് യുഡിഎഫ് സർക്കാർ ഭാഷ്യം . കരാർ വ്യവസ്ഥകളിൽ പരമാവധി ഇളവ് തേടാനാണ് പുതിയ തീരുമാനം.

നാലംഗ ഉപസമിതി വിഷയം വിശദമായി പഠിച്ച ശേഷം കേന്ദ്ര സർക്കാരുമായി ചർച്ചകൾ നടത്തും. സമിതി സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ തുടർന്നുള്ള നിർണ്ണായക നീക്കങ്ങൾ. മുൻ സർക്കാരിന്റെ കെടുകാര്യസ്ഥത വീണ്ടും സംസ്ഥാനത്തിന് നാണക്കേടായതിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ രാഷ്‌ട്രീയ വടംവലി ശക്തമാകുമെന്നുറപ്പാണ്.

Share