കൊച്ചി: കേരളത്തിന്റെ റെയിൽവേ വികസനത്തിന് വൻ വേഗത പകർന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതി. എറണാകുളത്ത് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കോച്ചിങ് ടെർമിനൽ നിർമ്മിക്കുന്നതിനായുള്ള വിശദപദ്ധതി രേഖ (ഡി.പി.ആർ.) റെയിൽവേ സമർപ്പിച്ചു. പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ വിഭാവനം ചെയ്യുന്ന ഈ മെഗാ പ്രൊജക്റ്റിന് 267 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം തിരുവനന്തപുരം ഡിവിഷന് സമർപ്പിച്ച ഡി.പി.ആർ. വൈകാതെ തന്നെ റെയിൽവേ ബോർഡിന്റെ അന്തിമ പരിഗണനയ്‌ക്ക് എത്തും. അനുമതി ലഭിച്ചാൽ മൂന്ന് വർഷത്തിനകം ഈ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ടെർമിനൽ പ്രവർത്തനസജ്ജമാകും.
യാത്രക്കാരുടെ ദീർഘകാല ആവശ്യം യാഥാർത്ഥ്യത്തിലേക്ക്; പ്ലാറ്റ്‌ഫോമുകളുടെ എണ്ണം ആറായി ഉയർത്തി!
കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ഭാവി ആവശ്യങ്ങൾ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വികസനമാണ് മോദി സർക്കാർ ഇവിടെ നടപ്പിലാക്കുന്നത്. നേരത്തെ നാല് പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാനായിരുന്നു പദ്ധതിയെങ്കിലും, റെയിൽവേയുടെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിനെത്തുടർന്ന് പ്ലാറ്റ്‌ഫോമുകളുടെ എണ്ണം ആറായി ഉയർത്തുകയായിരുന്നു.
ഇതിന് പുറമെ വിപ്ലവകരമായ മറ്റ് മാറ്റങ്ങളും ഡി.പി.ആറിലുണ്ട്:
ആറ് പുതിയ പ്ലാറ്റ്‌ഫോമുകൾ കൊച്ചിയിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകും.
3 സ്റ്റേബിളിങ് ലൈനുകൾ യാത്ര കഴിഞ്ഞ് വരുന്ന ട്രെയിനുകൾ നിർത്തിയിടുന്നതിനുള്ള ലൈനുകൾ പദ്ധതിയുടെ പ്രത്യേകതയാണ്. 3 അത്യാധുനിക പിറ്റ് ലൈനുകൾ, ബോഗികൾ പരിശോധിക്കാനും വൃത്തിയാക്കാനുമുള്ള പ്രത്യേക ട്രാക്കുകൾ. ഇതിൽ രണ്ട് പിറ്റ് ലൈനുകൾ പൂർണ്ണമായും വന്ദേഭാരത് ട്രെയിനുകളുടെ സുഗമമായ അറ്റകുറ്റപ്പണികൾക്കായി മാത്രം മാറ്റിവെച്ചതാണ്.
നിലവിൽ എറണാകുളം സൗത്ത്, നോർത്ത് സ്റ്റേഷനുകളിൽ കൂടുതൽ പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കാൻ സ്ഥലമില്ലാത്ത പ്രതിസന്ധിക്കാണ് കേന്ദ്രത്തിന്റെ ഈ മാസ്റ്റർ പ്ലാനിലൂടെ പരിഹാരമാകുന്നത്. പൊന്നുരുന്നി യാർഡിൽ റെയിൽവേയ്‌ക്കുള്ള 110 ഏക്കർ സ്ഥലത്താണ് പദ്ധതി വരുന്നത്. ഭാവിയിൽ ആവശ്യാനുസരണം 15 പ്ലാറ്റ്‌ഫോമുകൾ വരെ ഉയർത്താൻ സാധിക്കുന്ന വിശാലമായ സ്ഥലസൗകര്യമാണ് ഇവിടെയുള്ളത്.
കൊച്ചിയിലെ റെയിൽവേ ഗതാഗതത്തിരക്ക് പൂർണ്ണമായും കുറയ്‌ക്കാനും, മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നത് ഒഴിവാക്കാനും ഈ ടെർമിനൽ സഹായിക്കും. ഇതോടെ കേരളത്തിലേക്ക് പുതിയതായി കൂടുതൽ ട്രെയിനുകൾ അനുവദിക്കാനുള്ള വഴി കൂടിയാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം തുറന്നിടുന്നത്.
മെട്രോ, വാട്ടർ മെട്രോ, വൈറ്റില മൊബിലിറ്റി ഹബ്ബ് എന്നിവയുമായി ഈ ടെർമിനലിനെ ബന്ധിപ്പിക്കുന്നതോടെ ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും മാതൃകാപരവുമായ ഒരു സംയോജിത ഗതാഗത ഹബ്ബായി കൊച്ചി മാറും. കേരളത്തിന്റെ വികസന കാര്യത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന സവിശേഷ പരിഗണനയുടെ ഉത്തമ ഉദാഹരണമാണ് ഈ പുതിയ റെയിൽവേ കോച്ചിങ് ടെർമിനൽ.














