വൈഭവ് സൂര്യവംശിക്ക് തിരിച്ചടിയാകുമോ? ശ്രീലങ്ക എയ്‌ക്കെതിരായ തര്‍ക്കത്തിന് പിന്നാലെ അച്ചടക്ക നടപടി പരിഗണിച്ച് ബിസിസിഐ

Published by
ജനം വെബ്‌ഡെസ്ക്

ദംബുള്ള: ശ്രീലങ്ക എയ്‌ക്കെതിരായ ഏകദിന ട്രൈ സീരീസ് മത്സരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിലും കൈയാങ്കളിയിലും ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ മാച്ച് റഫറി പിഴ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ബിസിസിഐ ഇതുവരെ എടുത്തിട്ടില്ല.

മത്സരം സൂപ്പര്‍ ഓവറില്‍ ശ്രീലങ്ക എ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളായ വൈഭവ് സൂര്യവംശിയെയും സൂര്യാന്‍ഷ് ഷെഡ്‌ഗെയെയും ശ്രീലങ്കന്‍ താരങ്ങള്‍ പ്രകോപിപ്പിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. തുടര്‍ന്ന് ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും നടന്നിരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം വൈഭവ് സൂര്യവംശിക്കും ശ്രീലങ്കയുടെ വിഷന്‍ ഹലംബാഗെയ്‌ക്കും മത്സരഫീസിന്റെ 50 ശതമാനം പിഴ ചുമത്താന്‍ മാച്ച് റഫറി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്ത്യ എ നായകന്‍ തിലക് വര്‍മ്മയ്‌ക്ക് 30 ശതമാനവും ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ലയ്‌ക്ക് 20 ശതമാനവും പിഴ ശുപാര്‍ശ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

എ ടീമുകളുടെ മത്സരമായതിനാല്‍ അന്തിമ നടപടി സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട ക്രിക്കറ്റ് ബോര്‍ഡുകളാണ്. ശ്രീലങ്ക ക്രിക്കറ്റ് സ്വന്തം താരങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച സാഹചര്യത്തില്‍, വൈഭവ് സൂര്യവംശിക്കും തിലക് വര്‍മ്മയ്‌ക്കുമെതിരെ ബിസിസിഐ എന്ത് തീരുമാനമെടുക്കുമെന്നത് ശ്രദ്ധേയമാകും. അതേസമയം, അഫ്ഗാനിസ്ഥാന്‍ എയെ 101 റണ്‍സിന് തോല്‍പ്പിച്ച ഇന്ത്യ എ ട്രൈ സീരീസ് ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

Share