ഭാരതീയത നെഞ്ചേറ്റിയ ദാർശനികൻ- പി നാരായണക്കുറുപ്പ്

Published by
ജനം വെബ്‌ഡെസ്ക്

ജി എം മഹേഷ് എഴുതുന്നു

മലയാള കവിതയിലും നിരൂപണശാഖയിലും സ്വന്തമായ ഒരു ദർശനരേഖ അടയാളപ്പെടുത്തുകയും, ആഡംബരങ്ങളുടെയോ പദവികളുടെയോ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ അക്ഷരങ്ങൾക്കായി ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത സാത്വികനായ സാംസ്കാരികനായകനായിരുന്നു പി. നാരായണക്കുറുപ്പ്. പേരും പെരുമയും ആഗ്രഹിക്കാതെ, സ്വാർത്ഥതയുടെ ലേശമില്ലാതെ, സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ച അദ്ദേഹം കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു യുഗസന്ധ്യയുടെ പ്രതീകമാണ്. ദീർഘകാലം ‘തപസ്യ’ കലാസാഹിത്യ വേദിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന അദ്ദേഹം, ഭാരതീയതയെയും കേരളീയതയെയും തന്റെ ചിന്തയിലും സർഗ്ഗാത്മകതയിലും ഒരുപോലെ സമന്വയിപ്പിച്ച പ്രബലനായ മാർഗ്ഗദർശിയായിരുന്നു. കേവലം ഒരു കവി എന്നതിനപ്പുറം ഭാരതീയ ചിന്താധാരകളെ നെഞ്ചേറ്റിയ ദാർശനികനായിരുന്നു പി. നാരായണക്കുറുപ്പ്. ‘തപസ്യ’ കലാസാഹിത്യവേദിയുടെ അധ്യക്ഷനായിരുന്ന കാലയളവിൽ കലയും സാഹിത്യവും വെറും വിനോദോപാധികളല്ല, മറിച്ച് ധർമ്മബോധവും ദേശീയവീക്ഷണവും വളർത്താനുള്ള മാധ്യമങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു. രാഷ്‌ട്രീയമായ താൽപ്പര്യങ്ങൾക്കോ താത്കാലികമായ തരംഗങ്ങൾക്കോ വേണ്ടി അദ്ദേഹം തന്റെ നിലപാടുകളിൽ മാറ്റം വരുത്തിയില്ല. ഭാരതത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മലയാളിക്ക് ലളിതമായി പകർന്നുനൽകാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു.

മലയാള കവിതയിൽ ആധുനികതയുടെ അതിപ്രസരമുണ്ടായ കാലത്തും ക്ലാസിക് ഭംഗിയും തനിമയും കൈവിടാത്തവയായിരുന്നു നാരായണക്കുറുപ്പിന്റെ വരികൾ. വാക്കുകളുടെ മിതത്വവും ആശയങ്ങളുടെ ഗാംഭീര്യവും അദ്ദേഹത്തിന്റെ കവിതകളുടെ സവിശേഷതയായിരുന്നു. കാവ്യപാരമ്പര്യത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് സമകാലിക ജീവിത യാഥാർത്ഥ്യങ്ങളെ അദ്ദേഹം കവിതകളിൽ ആവിഷ്കരിച്ചു. അദ്ദേഹത്തിന്റെ വരികളിൽ ഭാരതീയ ദർശനങ്ങളുടെ അന്തർധാര ദർശിക്കാം. ഒരു കവി എന്നതിനൊപ്പം മികച്ച നിരൂപകൻ കൂടിയായിരുന്നു അദ്ദേഹം. കവിതയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള അദ്ദേഹത്തിന്റെ സാഹിത്യ നിരൂപണങ്ങൾ മലയാള നിരൂപണ ശാഖയ്‌ക്ക് പുതിയ ദിശാബോധം നൽകി. ഭാരതീയതയെയും ദേശീയതയെയും വികേന്ദ്രീകൃതമായ ഒന്നായല്ല, മറിച്ച് വൈവിധ്യങ്ങൾക്കിടയിലെ ഏകത്വമായാണ് അദ്ദേഹം ദർശിച്ചത്. കേരളത്തിന്റെ സവിശേഷമായ നാടോടി പാരമ്പര്യങ്ങളും ക്ഷേത്രകലകളും അനുഷ്ഠാനങ്ങളും ഭാരതീയ സംസ്കൃതിയുടെ അവിഭാജ്യ ഘടകമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. പാശ്ചാത്യ ചിന്തകളുടെ അതിപ്രസരത്തിൽ നമ്മുടെ വേരുകൾ നഷ്ടപ്പെടുന്നതിനെതിരെ അദ്ദേഹം തന്റെ കൃതികളിലൂടെയും പ്രഭാഷണങ്ങളിലൂടെയും നിരന്തരം മുന്നറിയിപ്പ് നൽകി. ഭാരതത്തിന്റെ ഋഷിസംസ്കാരവും ആധുനിക ശാസ്ത്രബോധവും തമ്മിൽ പൊരുത്തപ്പെട്ടുപോകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ദേശീയ വീക്ഷണം. ആ മഹത്മാവിന് അദ്ദേഹത്തിന്റെ മാതൃക ജീവിതത്തിനു രാജ്യം 2024 ൽ പദ്മശ്രീ നൽകി ആദരിച്ചു.

പേരിനും പ്രശസ്തിക്കും വേണ്ടി ഓടുന്ന സമകാലിക ലോകത്ത് തികച്ചും വിത്യസ്തനായ ഒരു മനുഷ്യനായിരുന്നു നാരായണക്കുറുപ്പ് സാർ. “ഏറ്റവും വലിയ ലാളിത്യമാണ് ഏറ്റവും വലിയ ഉദാത്തത” എന്ന തത്വം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വം. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും സാധാരണക്കാരായ മനുഷ്യരുമായി അനായാസം ഇടപഴകാനും അവരുടെ സങ്കടങ്ങളിൽ പങ്കുചേരാനും അദ്ദേഹത്തിന് കഴിഞ്ഞു. അഹങ്കാരത്തിന്റെ ലേശവുമില്ലാത്ത, ലാളിത്യം ആഭരണമാക്കിയ ആ ജീവിതം വരുംതലമുറയിലെ എഴുത്തുകാർക്ക് വലിയൊരു പാഠപുസ്തകമാണ്. പി. നാരായണക്കുറുപ്പ് സാറിന്റെ വിയോഗം മലയാള സാഹിത്യത്തിനും ദേശീയ സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും നികത്താനാവാത്ത നഷ്ടമാണ്. എങ്കിലും അദ്ദേഹം പകർന്നുതന്ന സാംസ്കാരിക മൂല്യങ്ങളും കാവ്യദർശനങ്ങളും ഇവിടുത്തെ അക്ഷരസ്നേഹികളുടെ മനസ്സിൽ എന്നും നിലനിൽക്കും. പദവികൾ ഒഴിഞ്ഞുപോകുമ്പോഴും പവിത്രമായ നിലപാടുകൾ കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ ആ കവിശ്രേഷ്ഠന്റെ സ്മരണയ്‌ക്ക് മുന്നിൽ പ്രണാമം.

Photo : കവി പി നാരായണക്കുറുപ്പിനൊപ്പം ലേഖകൻ

ജി എം മഹേഷ്
ജനറൽ സെക്രട്ടറി
തപസ്യ

Share