ന്യൂഡല്‍ഹി: പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്തുവിട്ട് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണുകള്‍ ഉപയോഗിച്ച് ആയുധങ്ങളും പണവും ജമ്മു-കശ്മീരിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് എത്തിച്ചിരുന്നതായി കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ബാരാമുള്ള ഉള്‍പ്പെടെയുള്ള മേഖലകളില്‍ പോലും സുരക്ഷാ സംവിധാനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ ഇത്തരം ഡ്രോണ്‍ ഡ്രോപ്പുകള്‍ നടന്നതായാണ് കണ്ടെത്തല്‍.
26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ സായുധ സേന നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു. അതിനിടെയാണ് ആക്രമണത്തിന് പിന്നിലെ പ്രവര്‍ത്തനരീതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവന്നത്. അന്വേഷണ രേഖകള്‍ പ്രകാരം, ആക്രമണസംഘം മാസങ്ങളോളം വിവിധ മലനിരകളിലൂടെയും ജനവാസ കേന്ദ്രങ്ങളിലൂടെയും സഞ്ചരിച്ചെങ്കിലും സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ മനുഷ്യ രഹസ്യാന്വേഷണ ശൃംഖല ദുര്‍ബലമായതാണ് ഭീകരരുടെ നീക്കങ്ങള്‍ നേരത്തെ തിരിച്ചറിയുന്നതില്‍ തിരിച്ചടിയായതെന്ന് സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതുവഴി ആയുധങ്ങളും സാമ്പത്തിക സഹായവും വലിയ തടസ്സങ്ങളില്ലാതെ കൈമാറാന്‍ സാധിച്ചുവെന്നാണ് നിഗമനം. നിയന്ത്രണരേഖയിലൂടെയുള്ള പരമ്പരാഗത നുഴഞ്ഞുകയറ്റ മാര്‍ഗങ്ങള്‍ക്കു പകരം ഡ്രോണുകളെ ആശ്രയിച്ചുള്ള പുതിയ തന്ത്രമാണ് ഭീകരസംഘങ്ങള്‍ സ്വീകരിക്കുന്നതെന്നും അന്വേഷണത്തില്‍ ചൂണ്ടിക്കാണിക്കുന്നു. വനമേഖലകളിലും ഉയര്‍ന്ന പ്രദേശങ്ങളിലുമാണ് ആയുധങ്ങളും പണവും എത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍.
2024-ന്റെ തുടക്കത്തില്‍ ബാരാമുള്ള ജില്ലയിലെ ഗോഗല്‍ ദാര വനമേഖലയില്‍ നടന്ന ഒരു ഡ്രോണ്‍ ഡ്രോപ്പില്‍ 20 പിസ്റ്റളുകളും 15 ലക്ഷം രൂപയും ത്രികോണാകൃതിയിലുള്ള ഗ്രനേഡുകളും എത്തിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുജ്ജര്‍, ബകര്‍വാള്‍ തുടങ്ങിയ നാടോടി വിഭാഗങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും വിദഗ്ധര്‍ മുന്നോട്ടുവയ്‌ക്കുന്നു. മലനിരകളിലെ നീക്കങ്ങളെക്കുറിച്ചുള്ള പ്രാദേശിക വിവരശൃംഖല പുനഃസ്ഥാപിക്കാതെ ഭീകരപ്രവര്‍ത്തനങ്ങളെ ഫലപ്രദമായി തടയുക പ്രയാസകരമാകുമെന്നാണ് അവരുടെ മുന്നറിയിപ്പ്.