ന്യൂഡൽഹി: നീറ്റ്-യുജി 2026 പുനഃപരീക്ഷയ്‌ക്കായി പരീക്ഷാകേന്ദ്രത്തിലേക്ക് ഓടിയെത്തിയ വിദ്യാർത്ഥികൾക്ക് സഹായഹസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി വിമാനത്താവളത്തിലേക്കുള്ള യാത്രയ്‌ക്കിടെ വിദ്യാർത്ഥികൾ പരീക്ഷയ്‌ക്കായി തിടുക്കത്തിൽ പോകുന്നതുകണ്ട പ്രധാനമന്ത്രി സ്വന്തം കൺവോയ് താൽക്കാലികമായി വൈകിപ്പിച്ച് അവർക്ക് വഴി തുറന്ന് നൽകിയ സംഭവം ശ്രദ്ധനേടുന്നു.
‘സേവാ തീർഥ്’ പരിപാടിയിൽ പങ്കെടുത്ത ശേഷം ഡൽഹി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. റോഡിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ തുടരുന്നതിനിടെ ചില വാഹനങ്ങളിൽ പരീക്ഷാർത്ഥികൾ ഉണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയെ അറിയിച്ചു.
പരീക്ഷാസമയം അടുത്തതിനാൽ വിദ്യാർത്ഥികൾ കടുത്ത ആശങ്കയിലാണെന്ന് മനസിലാക്കിയ പ്രധാനമന്ത്രി, തന്റെ യാത്ര കുറച്ചുസമയം വൈകിക്കാനും ആദ്യം വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സൗകര്യം ഒരുക്കാനും നിർദേശം നൽകിയതായാണ് റിപ്പോർട്ട്.
പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ഗതാഗത ക്രമീകരണങ്ങളിൽ മാറ്റം വരുത്തി. പരീക്ഷാകേന്ദ്രത്തിലേക്ക് പോകുന്ന വിദ്യാർത്ഥികളുടെ വാഹനങ്ങൾക്ക് മുൻഗണന നൽകി വഴി തുറന്നുകൊടുത്തു.
നിർണായകമായ ഒരു പ്രവേശന പരീക്ഷയുടെ ഓരോ മിനിറ്റിന്റെയും വില മനസിലാക്കിയുള്ള ഇടപെടലായിരുന്നു പ്രധാനമന്ത്രിയുടെതെന്ന് സമൂഹമാധ്യമങ്ങൾ പറയുന്നു . വിദ്യാർത്ഥികളുടെ ഭാവിയെ മുൻനിർത്തിയുള്ള ഈ നടപടി സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത നീറ്റ്-യുജി പുനഃപരീക്ഷ രാജ്യത്തുടനീളം കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് നടന്നത്. അതിനിടെ, പരീക്ഷാർത്ഥികളുടെ ആശങ്ക മനസിലാക്കി സ്വന്തം ഔദ്യോഗിക യാത്ര പോലും പിന്നോട്ടുവെച്ച് വഴി തുറന്നുനൽകിയ പ്രധാനമന്ത്രിയുടെ നടപടി ശ്രദ്ധേയമായി.















