ഇസ്‌ലാമാബാദ്: വിദേശരാജ്യങ്ങളിൽ പാക് പൗരന്മാർ ഭിക്ഷാടനം നടത്തുന്നുണ്ടെന്ന് തുറന്നു സമ്മതിച്ച് പാകിസ്ഥാൻ. സൗദി അറേബ്യയിൽ ഭിക്ഷാടനം നടത്തിയതിനിടെ 5,500-ലധികം പാകിസ്ഥാനികളെ പിടികൂടിയതായി പാകിസ്ഥാൻ വിദേശകാര്യ സഹമന്ത്രി സയ്യിദ് താരിഖ് ഫാത്തിമ പാർലമെന്റിൽ സമ്മതിച്ചു. അന്താരാഷ്‌ട്ര തലത്തിൽ പാകിസ്ഥാന്റെ പ്രതിച്ഛായയ്‌ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് ഈ വെളിപ്പെടുത്തൽ.
പാർലമെന്റിൽ അവതരിപ്പിച്ച ഔദ്യോഗിക വിവരങ്ങൾ പ്രകാരം, കഴിഞ്ഞ 16 മാസത്തിനിടെ സൗദി അറേബ്യയിൽ നിന്ന് 5,033 പാകിസ്ഥാനികളെ ഭിക്ഷാടനം നടത്തിയതിന്റെ പേരിൽ നാടുകടത്തിയിട്ടുണ്ട്. ഇതുകൂടാതെ മറ്റ് അഞ്ച് രാജ്യങ്ങളിലായി 369 പേരെയും സമാന കുറ്റത്തിന് പിടികൂടിയതായും സർക്കാർ അറിയിച്ചു. ആകെ എണ്ണം 5,400-ലേറെ പേരെയാണ് നാടുകടത്തിയത്.
ഉംറ, സന്ദർശക വിസകൾ എന്നിവ ഉപയോഗിച്ച് രാജ്യത്തെത്തി സംഘടിത രീതിയിൽ ഭിക്ഷാടനം നടത്തുന്നതിനെതിരെ നേരത്തെയും സൗദി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ തുടർന്ന് നിരവധി പേരെ പാക് വിമാനത്താവളങ്ങളിൽ തടഞ്ഞ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാകിസ്ഥാനിൽ നിന്നുള്ള ഭിക്ഷാടന മാഫിയ വിദേശരാജ്യങ്ങളിലെ ജയിൽ സംവിധാനങ്ങൾക്കുപോലും അധികഭാരം സൃഷ്ടിച്ചിട്ടുണ്ടെന്ന വിവരം മുൻപ് പാക് പാർലമെന്ററി സമിതികളിലും ചർച്ചയായിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ചതോടെ പാക് പൗരൻമാർക്ക് പല രാജ്യങ്ങളും വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഭിക്ഷാടനം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് പാക് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തൽ.