വാഷിങ്ടൺ : ഇന്ത്യൻ വംശജനായ ഡോ: അനിൽ മേനോൺ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ISS) തന്റെ ആദ്യ ദൗത്യത്തിനായി തയ്യാറെടുക്കുന്നു. ഏകദേശം എട്ട് മാസത്തോളം നീളുന്ന ഈ ദൗത്യത്തിൽ അദ്ദേഹം നിർണായക ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.
NASAയുടെ വിവരങ്ങൾ പ്രകാരം 2026 ജൂലൈയിൽ (ജൂലൈ 14 ) സോയൂസ് MS-29 ബഹിരാകാശ പേടകത്തിലാണ് മേനോൻ ഉൾപ്പെടുന്ന സംഘം വിക്ഷേപിക്കപ്പെടുന്നത്. റഷ്യൻ കോസ്മൊനോട്ടുകൾക്കൊപ്പം അദ്ദേഹം എക്സ്പെഡിഷൻ 74/75 സംഘത്തിന്റെ ഭാഗമായി ISS-ൽ പ്രവർത്തിക്കും.
ഏകദേശം 240 ദിവസത്തോളം ബഹിരാകാശ നിലയത്തിൽ താമസിച്ച്, ഭാവിയിലെ ചന്ദ്ര–മാർസ് ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതിക പരീക്ഷണങ്ങളും മനുഷ്യശരീരത്തെ സംബന്ധിച്ച പഠനങ്ങളും അദ്ദേഹം നടത്തും.
1976-ൽ അമേരിക്കയിലെ മിന്നസോട്ടയിൽ ഇന്ത്യൻ–ഉക്രൈൻ കുടിയേറ്റ കുടുംബത്തിൽ ജനിച്ച അനിൽ മേനോൻ, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ബിരുദവും പിന്നീട് സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസവും പൂർത്തിയാക്കി. എമർജൻസി മെഡിസിൻ ഡോക്ടറായ അദ്ദേഹം യുഎസ് എയർഫോഴ്‌സിലും NASAയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
SpaceX-ലും NASAയുടെ മെഡിക്കൽ വിഭാഗത്തിലും പ്രവർത്തിച്ച അനുഭവമുള്ള മേനോൺ, മനുഷ്യബഹിരാകാശ യാത്രകളുടെ ആരോഗ്യ–സുരക്ഷാ സംവിധാനങ്ങളിൽ നിർണായക പങ്ക് വഹിച്ചു. 2021-ൽ NASA ബഹിരാകാശയാത്രികരുടെ പുതിയ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2024-ൽ പരിശീലനം പൂർത്തിയാക്കി.
ആദ്യ ദൗത്യത്തിനായി തയ്യാറെടുക്കുന്ന അനിൽ മേനോന്റെ യാത്രയെ അന്താരാഷ്‌ട്ര ബഹിരാകാശ രംഗത്ത് ശ്രദ്ധേയമായ സംഭവമായി വിലയിരുത്തപ്പെടുന്നു.















