ഇന്നാണ് വിധിനിര്‍ണയം! ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആരാകും? നോക്കൗട്ട് സ്വപ്‌നം നിലനിര്‍ത്താന്‍ ഖത്തറും ബോസ്‌നിയയും ജീവന്‍മരണ പോരാട്ടത്തില്‍

Published by
ജനം വെബ്‌ഡെസ്ക്

ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടം അവസാന ലാപ്പിലേക്ക്. ഇന്നത്തെ മത്സരങ്ങള്‍ക്കൊടുവില്‍ ആരൊക്കെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറും, ആരുടെ ലോകകപ്പ് സ്വപ്‌നം അവസാനിക്കും എന്നതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകും. ഗ്രൂപ്പ് ബിയിലെ എല്ലാ ടീമുകള്‍ക്കും നിര്‍ണായകമായ മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് സ്വിറ്റ്‌സര്‍ലന്‍ഡും കാനഡയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍, വിജയം മാത്രമാണ് ഖത്തറിനും ബോസ്‌നിയക്കും മുന്നിലുള്ള വഴി. രാത്രി 12.30ന് ഒരേസമയം ഇരു മത്സരങ്ങളും ആരംഭിക്കും.

ഒരു ജയവും ഒരു സമനിലയും സ്വന്തമാക്കി നാല് പോയിന്റുമായി നില്‍ക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡും കാനഡയും ഗ്രൂപ്പ് ചാമ്പ്യന്മാരാകാനാണ് കണ്ണുവെക്കുന്നത്. മികച്ച ഗോള്‍വ്യത്യാസത്തിന്റെ ആനുകൂല്യം കാനഡയ്‌ക്കുള്ളതിനാല്‍ സമനില പോലും അവര്‍ക്ക് ഒന്നാം സ്ഥാനം ഉറപ്പിച്ചേക്കും. മറുവശത്ത്, സ്വിസ് ടീമിന് ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ വിജയം അനിവാര്യമാണ്. ആക്രമണ ഫുട്‌ബോളിലൂടെ എതിരാളികളെ വിറപ്പിച്ച കാനഡയുടെ പ്രധാന പ്രതീക്ഷ സ്‌ട്രൈക്കര്‍ ജോനാഥന്‍ ഡേവിഡാണ്.

ഖത്തറിനെതിരായ മത്സരത്തില്‍ ഹാട്രിക് നേടിയ താരം വീണ്ടും മിന്നിയാല്‍ സ്വിസ് പ്രതിരോധത്തിന് കടുത്ത പരീക്ഷണമാകും. അതേസമയം, ആദ്യ ഗോള്‍ നേടുന്ന പതിവ് തുടരാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും ആക്രമണ മനോഭാവത്തോടെയാകും ഇറങ്ങുക. മറ്റൊരു മത്സരത്തില്‍ ഖത്തറും ബോസ്‌നിയയും തമ്മിലുള്ള പോരാട്ടം യഥാര്‍ത്ഥത്തില്‍ ഒരു ‘നോക്കൗട്ട് ഫൈനല്‍’ തന്നെയാണ്. വിജയിക്കുന്ന ടീമിന് മികച്ച മൂന്നാം സ്ഥാനക്കാരെന്ന നിലയില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാനുള്ള സാധ്യത സജീവമാകും.

സ്വിറ്റ്‌സര്‍ലന്‍ഡിനോട് ഏറ്റ വലിയ തോല്‍വി ബോസ്‌നിയയുടെ ഗോള്‍വ്യത്യാസത്തെ ബാധിച്ചിട്ടുണ്ടെങ്കിലും അവസാന മത്സരത്തില്‍ ജയിച്ച് പ്രതീക്ഷ നിലനിര്‍ത്താനാണ് അവരുടെ ശ്രമം. യൂറോപ്യന്‍ ടീമുകളെ അപേക്ഷിച്ച് പരിചയക്കുറവുള്ള ഖത്തറിനെതിരെ ബോസ്‌നിയയ്‌ക്ക് നേരിയ മുന്‍തൂക്കം കല്‍പ്പിക്കപ്പെടുന്നു. മലയാളി ആരാധകരുടെ ശ്രദ്ധയും ഈ മത്സരത്തിലുണ്ടാകും. കണ്ണൂര്‍ സ്വദേശി തഹ്സീന്‍ മുഹമ്മദ് അവസാന മത്സരത്തില്‍ കളത്തിലിറങ്ങുമോ എന്ന ആകാംക്ഷയും ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയില്‍ ശക്തമാണ്.

ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിനത്തില്‍ ആവേശവും അട്ടിമറികളും ഒരുപോലെ പ്രതീക്ഷിക്കപ്പെടുന്ന പോരാട്ടങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.

Share