ബെംഗളൂരു: കാവേരി നദിക്കരയിൽ ഫോട്ടോ എടുക്കുന്നതിനിടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. കർണാടകയിലെ മണ്ഡ്യ ജില്ലയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിയിലാണ് ദുരന്തമുണ്ടായത്.
ബെംഗളൂരു സ്വദേശികളായ കുടുംബം ബന്ധുവീട്ടിലെ ചടങ്ങിൽ പങ്കെടുക്കാനായാണ് പ്രദേശത്ത് എത്തിയത്. മുത്തത്തി ആഞ്ജനേയസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് ഇവർ കാവേരി നദീതീരത്തെത്തിയത്. ഫോട്ടോ എടുക്കുന്നതിനിടെ മരിച്ചവരിൽ ഒരാൾ ആഴമുള്ള ഭാഗത്തേക്ക് വഴുതി വീണതായാണ് പ്രാഥമിക വിവരം. തുടർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റുള്ളവരും ഒഴുക്കിൽപ്പെടുകയായിരുന്നു.
മരിച്ചവരിൽ നാല് പേർ ഒരേ കുടുംബാംഗങ്ങളാണ്. ഇവർക്കൊപ്പമുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവറും അപകടത്തിൽ മരിച്ചു. പൊലീസ്, അഗ്നിരക്ഷാസേന, പ്രാദേശിക രക്ഷാപ്രവർത്തകർ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.