കൊല്ലം: ടിപ്പർ ലോറികളുടെ മരണപ്പാച്ചിലിൽ പൊലിഞ്ഞുപോകുന്ന ജീവനുകളുടെ പട്ടികയിൽ വീണ്ടും ഒരാൾ കൂടി. കൊല്ലം പത്തനാപുരം പട്ടാഴിയിൽ ടിപ്പറിനടിയിൽപ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
പട്ടാഴി വടക്കേക്കര മെതുകുമ്മേൽ വിനീത് ഭവനിൽ വിനീത് (29) ആണ് മരിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ ആറാട്ടുപുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം.
പട്ടാഴി ജംഗ്ഷനിൽ നിന്ന് ബൈക്കും ടിപ്പർ ലോറിയും മുന്നിലും പിന്നിലുമായി സഞ്ചരിക്കുകയായിരുന്നു. ആറാട്ടുപുഴയിലെത്തിയപ്പോൾ പിന്നാലെയെത്തിയ ടിപ്പറിന്റെ അതിശക്തമായ ഹോൺ കേട്ട് ഭയന്ന വിനീത് ബൈക്ക് വശത്തേക്ക് തിരിക്കാൻ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം നഷ്ടമായതെന്നാണ് ദൃക്സാക്ഷികളുടെ മൊഴി.
നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞതോടെ വിനീത് റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ എത്തിയ ടിപ്പറിന്റെ പിൻചക്രം വിനീതിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരണം സംഭവിച്ചു.
സംഭവത്തിൽ കുന്നിക്കോട് പോലീസ് അന്വേഷണം ആരംഭിച്ചു. സുധാമണിയാണ് മാതാവ്. ഭാര്യ അതുല്യ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
കേരളത്തിൽ ടിപ്പർ ലോറികളുടെ അമിതവേഗവും അശ്രദ്ധയോടെയുള്ള ഓട്ടവും മൂലമുള്ള അപകടങ്ങൾ ആവർത്തിക്കുമ്പോഴും കർശന നടപടി എവിടെയെന്ന ചോദ്യം വീണ്ടും ഉയരുകയാണ്.