‘ഡെൻമാർക്ക് മറ്റൊരു ഇസ്ലാമാബാദാകരുത്’; രാജ്യത്ത് ബാങ്കുവിളി നിരോധിക്കാൻ സർക്കാർ, ഇസ്ലാമീകരണത്തിനെതിരെ നിർണായക നീക്കം

Published by
ജനം വെബ്‌ഡെസ്ക്

കോപ്പൻഹേഗൻ: യൂറോപ്പിൽ അനിയന്ത്രിത കുടിയേറ്റവും ഇസ്ലാമീകരണവും സംബന്ധിച്ച ചർച്ചകൾ ശക്തമാകുന്നതിനിടെ, ഇസ്ലാമിൽ നമസ്‌കാരങ്ങളുടെ ഭാഗമായുള്ള ‘ബാങ്കു വിളിക്ക്'(അദാൻ) രാജ്യവ്യാപക വിലക്ക് ഏർപ്പെടുത്താനുള്ള നടപടികളുമായി ഡെൻമാർക്ക് സർക്കാർ.  ലൗഡ് സ്പീക്കറിലൂടെയുള്ള ബാങ്കുവിളിക്ക് നിയമപരമായി നിരോധനം ഏർപ്പെടുത്താനാണ് ശ്രമമെന്ന്  കുടിയേറ്റ-ഇന്റഗ്രേഷൻ മന്ത്രി മോർട്ടൻ ബോഡ്‌സ്‌കോവ് വ്യക്തമാക്കി.

“ഡെൻമാർക്കിന്റെ ആകാശത്ത് ബാങ്കുവിളി മുഴങ്ങേണ്ട സാഹചര്യമില്ല. നമ്മുടെ രാജ്യം ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശമായി മാറാൻ അനുവദിക്കില്ല,” എന്നാണ് മന്ത്രിയുടെ പ്രതികരണം. ഡെൻമാർക്കിന്റെ സാംസ്കാരിക സ്വത്വവും ദേശീയ മൂല്യങ്ങളും സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി യൂറോപ്പിലെ പല രാജ്യങ്ങളിലും കുടിയേറ്റവുമായി ബന്ധപ്പെട്ട സുരക്ഷാ-സാമൂഹിക ആശങ്കകൾ ഉയർന്ന സാഹചര്യത്തിലാണ് ഡെൻമാർക്ക് കൂടുതൽ കർശനമായ നയങ്ങൾ സ്വീകരിച്ചുവരുന്നത്. അഭയാർഥി നയം മുതൽ മതചിഹ്നങ്ങളുടെ ഉപയോഗം വരെയുള്ള വിഷയങ്ങളിൽ കടുത്ത നിയന്ത്രണങ്ങളാണ് രാജ്യം ഇതിനകം നടപ്പാക്കിയിരിക്കുന്നത്.

രാജ്യത്ത് ഏകദേശം 2.7 ലക്ഷം മുസ്ലിങ്ങളാണ് താമസിക്കുന്നത്. നൂറിലേറെ പള്ളികളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ചില മുനിസിപ്പാലിറ്റികളിൽ ശബ്ദനിയന്ത്രണ ചട്ടങ്ങൾ നിലവിലുണ്ടെങ്കിലും, ബാങ്ക് വിളി രാജ്യവ്യാപകമായി വിലക്കാനുള്ള നിയമനീക്കമാണ്  സർക്കാർ ആലോചിക്കുന്നത്. ഈ നീക്കം യൂറോപ്പിൽ കുടിയേറ്റവും ദേശീയ സ്വത്വ സംരക്ഷണവും സംബന്ധിച്ച ചർച്ചകൾക്ക് കൂടുതൽ ശക്തിപകരുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Share