കാരക്കാസ് / ലാ ഗ്വൈറ (വെനിസ്വേല): മിനിറ്റുകളുടെ ഇടവേളയിൽ വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂകമ്പങ്ങൾ രാജ്യത്തെ മുഴുവൻ തകർത്തു. റിക്ടർ സ്കെയിലിൽ 7.2യും 7.5യും തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ഇതുവരെ കുറഞ്ഞത് 235 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. ആയിരക്കണക്കിന് ആളുകളെ ഇനിയും കാണാനില്ലാത്തതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക.
തലസ്ഥാനമായ കാരക്കാസിലും വടക്കൻ തീരദേശ നഗരമായ ലാ ഗ്വൈറയിലും വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി ബഹുനില കെട്ടിടങ്ങൾ തകർന്നു വീണു. ലാ ഗ്വൈറ മേഖലയെയാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. ഇവിടെ നൂറിലധികം കെട്ടിടങ്ങൾ തകർന്നുവീണതായി റിപ്പോർട്ടുണ്ട്.
ഭൂകമ്പത്തിൽ ഗുരുതരമായ കേടുപാടുകൾ നേരിട്ട രാജ്യത്തെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ എയർപോർട്ട് താൽക്കാലികമായി അടച്ചിട്ടതിനാൽ രക്ഷാപ്രവർത്തനങ്ങളും വിദേശ സഹായ സംഘങ്ങളുടെ വരവും തടസ്സപ്പെട്ടിരിക്കുകയാണ്.
ഭൂകമ്പത്തിന് പിന്നാലെയുണ്ടായ മുപ്പതിലധികം തുടർചലനങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. വൈദ്യുതി, ടെലിഫോൺ ബന്ധങ്ങൾ പലയിടങ്ങളിലും തകരാറിലായി. മെട്രോ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. നിരവധി പ്രദേശങ്ങളിൽ ഗ്യാസ് വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.
സൈന്യവും അഗ്നിശമനസേനയും സന്നദ്ധപ്രവർത്തകരും ചേർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കുന്ന ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
അതിനിടെ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും പുനർനിർമ്മാണത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുകയും ചെയ്തു. മെക്സിക്കോ, ബ്രസീൽ, കാനഡ, സ്പെയിൻ, ഖത്തർ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ രക്ഷാസഹായവും മെഡിക്കൽ സംഘങ്ങളെയും അയയ്‌ക്കാൻ തയ്യാറെടുക്കുകയാണ്. യുഎസ് ഉൾപ്പെടെ അന്താരാഷ്‌ട്ര സമൂഹവും സഹായ വാഗ്ദാനവുമായി രംഗത്തെത്തി.
വെനിസ്വേലയെ നടുക്കിയ ഈ ദുരന്തംഒരു നൂറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.














