ന്യൂഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്ക് ആശ്വാസവാർത്ത. വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയ്‌ക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം പൊതുമേഖല എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി നിർണായക ചർച്ച നടത്തിയതായാണ് വിവരം. അന്തിമ തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് കേന്ദ്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഇറാൻ–ഇസ്രായേൽ സംഘർഷത്തെ തുടർന്ന് അന്താരാഷ്‌ട്ര വിപണിയിൽ രൂപപ്പെട്ട അനിശ്ചിതത്വവും ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധിയും ഇന്ധനവിലയെ ബാധിച്ചിരുന്നു. എന്നാൽ സ്ഥിതിഗതികൾ ക്രമേണ സാധാരണ നിലയിലാകുകയും അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വിലയിൽ സമ്മർദം കുറയുകയും ചെയ്ത സാഹചര്യത്തിലാണ് വിലപുനഃപരിശോധനയ്‌ക്ക് കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയത്.
ആദ്യഘട്ടത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറയ്‌ക്കാനാണ് സാധ്യത. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്‌ക്ക് ഇത് നേരിട്ടുള്ള ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
വാണിജ്യ സിലിണ്ടറിന് പിന്നാലെ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിലും മാറ്റം പ്രഖ്യാപിക്കാനുള്ള സാധ്യതയുണ്ട്. അന്താരാഷ്‌ട്ര വിപണിയിലെ വിലയും എണ്ണക്കമ്പനികളുടെ ശുപാർശയും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം.
കേന്ദ്ര പെട്രോളിയം മന്ത്രാലയവും പൊതുമേഖല എണ്ണക്കമ്പനികളും തമ്മിലുള്ള ചർച്ച അവസാനഘട്ടത്തിലാണെന്നും പുതുക്കിയ വില ഉടൻ പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. വിലക്കുറവ് നിലവിൽ വന്നാൽ രാജ്യത്തെ ലക്ഷക്കണക്കിന് എൽപിജി ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാര മേഖലയ്‌ക്കും ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.