തിരുവനന്തപുരം: ഭാരതീയ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്ററിന്റെ (എൽപിഎസ്‌സി) ഡയറക്ടറായി ശ്രീ എൻ. ജയനെ നിയമിച്ചു. ഇന്ത്യയുടെ ദ്രവ-ക്രയോജനിക് പ്രൊപ്പൽഷൻ സാങ്കേതികവിദ്യ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം.
എൽപിഎസ്‌സിയുടെ അസോസിയേറ്റ് ഡയറക്ടർ, ക്രയോ സ്റ്റേജ് പ്രോജക്ട് ഡയറക്ടർ, വിക്രം സാരാഭായ് സ്പേസ് സെന്ററിലെ നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ പ്രോജക്ട് ഡയറക്ടർ എന്നീ സുപ്രധാന ചുമതലകൾ അദ്ദേഹം നേരത്തെ വഹിച്ചിട്ടുണ്ട്.
ഭാരതത്തിലെ തദ്ദേശീയ ക്രയോജനിക് എൻജിൻ വികസനത്തിൽ എൻ. ജയന്റെ സംഭാവന നിർണായകമായിരുന്നു. ജിഎസ്എൽവി മാർക്ക്-3 (എൽവിഎം-3) റോക്കറ്റിന് കരുത്തേകുന്ന സിഇ-20 ക്രയോജനിക് എൻജിൻ വികസിപ്പിച്ച സംഘത്തെ നയിച്ചതും അദ്ദേഹമാണ്. ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കിയ നേട്ടമായിരുന്നു അത്.
തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടിയ എൻ. ജയൻ, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്ന് എയറോസ്പേസ് എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെയാണ് പൂർത്തിയാക്കിയത്.
ബഹിരാകാശ ശാസ്ത്രരംഗത്തെ മികവുറ്റ സംഭാവനകൾക്ക് ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സ്പേസ് ഗോൾഡ് മെഡലും മൂന്ന് ഐഎസ്ആർഒ ടീം അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2025-ൽ ശാസ്ത്രരംഗത്തെ രാജ്യത്തെ പരമോന്നത ബഹുമതിയായ രാഷ്‌ട്രിയ വിജ്ഞാൻ പുരസ്കാരവും രാഷ്‌ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി.
ഭാര്യ ശോഭ ജയൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ സീനിയർ അക്കൗണ്ട്സ് ഓഫീസറാണ്. മക്കൾ ശ്വേതയും സിദ്ധാർഥും. തിരുവനന്തപുരം മണ്ണാമൂല സ്വദേശിയാണ് എൻ. ജയൻ.