പത്തനംതിട്ട: പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന നേതൃത്വം. സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്സുകളും പ്രവർത്തനങ്ങളും സമഗ്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് വിഎച്ച്പി നേതാക്കൾ രംഗത്തെത്തിയത്. സംസ്ഥാന വർക്കിങ് പ്രസിഡന്റ് വി.ആർ. രാജശേഖരനും സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിലും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂണുപോലെ സുവിശേഷ പ്രാർത്ഥനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും, അവയിൽ ഭൂരിഭാഗവും നിയമപരമായ അനുമതികളില്ലാതെയാണെന്ന് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം സർക്കാർ അടിയന്തരമായി പരിശോധിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ട് പരിശോധിക്കണമെന്നും, വിദേശ ഫണ്ട് ഉൾപ്പെടെയുള്ള സാമ്പത്തിക സ്രോതസ്സുകളിൽ സമഗ്ര അന്വേഷണം നടത്തണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.
പാസ്റ്റർ ബിനു വാഴമുട്ടത്തിനെതിരെ മുൻപ് രജിസ്റ്റർ ചെയ്ത കേസുകളും നിലവിൽ ഉയർന്നിരിക്കുന്ന പരാതികളും ഗൗരവത്തോടെ അന്വേഷിക്കണം. 2019-ൽ യുവതി നൽകിയ ലൈംഗികാതിക്രമ പരാതിയും, പിന്നീട് രജിസ്റ്റർ ചെയ്ത മറ്റ് കേസുകളും സമഗ്ര അന്വേഷണത്തിന്റെ ഭാഗമാക്കണം. എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററുമായി ബന്ധപ്പെട്ട ചില മരണങ്ങളിൽ ദുരൂഹതയുണ്ടെന്നും, അവയും പുനഃപരിശോധിക്കണമെന്ന് വാർത്താസമ്മേളനത്തിൽ വിഎച്ച്പി ആവശ്യപ്പെട്ടു. ഹിന്ദു സംഘടനകൾ മാത്രമല്ല, ക്രൈസ്തവ സമൂഹത്തിലെ ഒരു വിഭാഗവും ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. അതിനാൽ വിഷയത്തെ സാധാരണ പരാതിയായി കാണാതെ സമഗ്ര അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.