ബർലിൻ: ജർമ്മനിയെ നടുക്കിയ മാഗ്ഡെബർഗ് ക്രിസ്മസ് മാർക്കറ്റ് ഭീകരാക്രമണക്കേസിൽ സൗദി വംശജനായ ഡോക്ടർക്ക് ജീവപര്യന്തം തടവ് വിധിച്ച് ജർമ്മൻ കോടതി. 2024 ഡിസംബർ 20-ന് ക്രിസ്മസ് മാർക്കറ്റിലെ ജനക്കൂട്ടത്തിലേക്ക് മനഃപൂർവം കാർ പാഞ്ഞുകയറ്റി ആറു പേരെ കൊലപ്പെടുത്തുകയും 300-ലേറെ പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലാണ് പ്രതിയായ താലിബ് അൽ-അബ്ദുൽമോഹ്‌സന് ശിക്ഷ വിധിച്ചത്.
മാഗ്ഡെബർഗ് സംസ്ഥാന കോടതിയാണ് പ്രതിക്കെതിരെ കൊലപാതകവും കൊലപാതകശ്രമവും ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയത്. പ്രതിയുടെ കുറ്റത്തിന്റെ ഗൗരവം അസാധാരണമാണെന്ന് കോടതി നിരീക്ഷിച്ചതിനാൽ, ജർമ്മനിയിൽ സാധാരണയായി 15 വർഷത്തിന് ശേഷം ലഭിക്കാവുന്ന പരോൾ ഇളവും ഈ കേസിൽ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്.
2024 ഡിസംബർ 20-ന് വൈകിട്ടായിരുന്നു ജർമ്മനിയിലെ മാഗ്ഡെബർഗ് നഗരത്തിലെ ക്രിസ്മസ് മാർക്കറ്റിൽ രക്തച്ചൊരിച്ചിൽ നടന്നത്. വാടകയ്‌ക്കെടുത്ത ബിഎംഡബ്ല്യു കാർ അതിവേഗത്തിൽ ജനക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഒരു ഒൻപത് വയസ്സുകാരൻ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ജർമ്മനിയിലെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.
സൗദി അറേബ്യയിൽ ജനിച്ച 51-കാരനായ പ്രതി 2006-ലാണ് ജർമ്മനിയിലെത്തിയത്. മനോരോഗവിദഗ്ധനായി ജോലി ചെയ്തിരുന്ന ഇയാൾ ഒറ്റയ്‌ക്കാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്നും മദ്യത്തിന്റെയോ ലഹരിവസ്തുക്കളുടെയോ സ്വാധീനത്തിലായിരുന്നില്ലെന്നും കണ്ടെത്തി. ആക്രമണത്തിന് പിന്നിൽ വ്യക്തിപരമായ നിയമതർക്കങ്ങളിലുള്ള അതൃപ്തിയും പ്രതികാര മനോഭാവവുമാണ് പ്രധാന കാരണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
വിചാരണയ്‌ക്കിടെ പ്രതി ചില കുറ്റങ്ങൾ നിഷേധിച്ചെങ്കിലും കാർ ഓടിച്ച കാര്യം സമ്മതിച്ചിരുന്നു. കേസിൽ നിരവധി ഇരകളുടെയും കുടുംബാംഗങ്ങളുടെയും മൊഴികൾ കോടതി രേഖപ്പെടുത്തി. നൂറുകണക്കിന് സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് അന്തിമ വിധി പ്രസ്താവിച്ചത്.
മാഗ്ഡെബർഗ് ആക്രമണത്തിന് പിന്നാലെ ജർമ്മനിയിൽ പൊതുസുരക്ഷ, കുടിയേറ്റ നയം, പൊതുപരിപാടികളുടെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് വലിയ രാഷ്‌ട്രീയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. രാജ്യത്തെ ക്രിസ്മസ് മാർക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളും പിന്നീട് ശക്തിപ്പെടുത്തിയിരുന്നു