തമിഴ് സിനിമയ്‌ക്ക് തീരാനഷ്ടം; നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: പ്രശസ്ത സംവിധായകനും നടനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസ്സായിരുന്നു. ശനിയാഴ്ച രാവിലെ അബോധാവസ്ഥയിൽ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സംവിധായകൻ, നടൻ, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ്, സംഗീതസംവിധായകൻ, നിർമാതാവ്, നോവലിസ്റ്റ് തുടങ്ങി നിരവധി മേഖലകളിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനായിരുന്നു. സാധാരണക്കാരന്റെ ജീവിതവും കുടുംബബന്ധങ്ങളും നർമ്മവും കോർത്തിണക്കിയ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പതിറ്റാണ്ടുകളോളം പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടി.

സംവിധായകൻ ഭാരതിരാജയുടെ ശിഷ്യനായാണ്  ഭാഗ്യരാജ് സിനിമയിലെത്തിയത്. ഇന്ദ്രു പോയ് നാളൈ വാ, അന്ത ഏഴ് നാട്കൾ, തൂരൽ നിന്നു പോച്ചു, മുന്താനൈ മുടിച്ചു, ചിന്ന വീട് തുടങ്ങിയ ചിത്രങ്ങൾ തമിഴ് സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ സൃഷ്ടികളായി മാറി. അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങൾ മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും വൻവിജയം നേടുകയും ചെയ്തു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ 25-ലധികം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും 75-ലധികം സിനിമകളിൽ അഭിനയിക്കുകയും ചെയ്തു.  നടനെന്ന നിലയിലും ഭാഗ്യരാജ് തന്റേതായ ശൈലി രൂപപ്പെടുത്തിയിരുന്നു. അതിസാധാരണക്കാരനായ നായകനെ  അവതരിപ്പിച്ച അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ തമിഴ് സിനിമയിൽ പുതിയൊരു ട്രെൻഡിന് തുടക്കമിട്ടു. തിരക്കഥയിലെ അപ്രതീക്ഷിത വഴിത്തിരിവുകളും സംഭാഷണങ്ങളിലെ സ്വാഭാവികതയും അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന സവിശേഷതകളായിരുന്നു. നടി പൂർണിമ ജയറാമാണ് ഭാര്യ.  ശരണ്യ ഭാഗ്യരാജ്, ശാന്തു ഭാഗ്യരാജ് എന്നിവർ മക്കളാണ്

 

Share