തേയിലത്തോട്ടത്തിൽ പതിയിരുന്ന കരടി ആക്രമിച്ചു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

Published by
ജനം വെബ്‌ഡെസ്ക്

കോയമ്പത്തൂർ: കേരള–തമിഴ്നാട് അതിർത്തി മേഖലയായ വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് പരിക്കേറ്റു. തമിഴ്നാട്ടിലെ വാൽപ്പാറ അപ്പർ പറളായി എസ്റ്റേറ്റിലെ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ആസാം സ്വദേശി ദിൽവാർ അലിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 7.30ഓടെയായിരുന്നു സംഭവം. തേയിലച്ചെടികൾക്ക് മരുന്ന് തളിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെയാണ് കുറ്റിക്കാട്ടിൽ പതിയിരുന്ന കരടി ദിൽവാർ അലിയെ ആക്രമിച്ചതെന്ന് സഹപ്രവർത്തകർ പറഞ്ഞു. അപ്രതീക്ഷിതമായ ആക്രമണത്തിൽ തൊഴിലാളിയുടെ തലയ്‌ക്കും കാലിനും പരിക്കേറ്റു.

ദിൽവാർ അലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ മറ്റ് തൊഴിലാളികളാണ് കരടിയെ ബഹളംവെച്ച് ഓടിച്ചത്. ദിൽവാർ അലി പരിക്കുകൾ ഗുരുതരമല്ലെന്നും ചികിത്സ തുടരുകയാണെന്നുമാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കരടി പതിവായി സഞ്ചരിക്കുന്ന മേഖലകളിൽ തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

വാൽപ്പാറയിൽ വന്യജീവി ശല്യം രൂക്ഷമാകുകയാണെന്ന് പ്രദേശവാസികളും തോട്ടം തൊഴിലാളികളും ആരോപിക്കുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി കരടി, കാട്ടാന, കാട്ടുപോത്ത് തുടങ്ങിയ വന്യജീവികൾ എസ്റ്റേറ്റ് മേഖലകളിൽ പതിവായി എത്തുന്നത് തൊഴിലാളികളുടെ ജീവന് ഭീഷണിയാകുകയാണെന്നാണ് പരാതി.

വന്യജീവി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ തോട്ടം തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വനാതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കുകയും തൊഴിലാളികൾക്ക് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്

Share