പാലക്കാട്: ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗത്തെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിലാണ് ഷൊർണൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന സി. രാകേഷിനെ തെരഞ്ഞെടുത്തത്.
2025 ഒക്ടോബർ 8-ന് പാലക്കാട് വാണിയംകുളത്ത് നടന്ന ആക്രമണക്കേസിൽ പ്രതിയാണ് രാകേഷ്. ഡിവൈഎഫ്ഐ മുൻ മേഖലാ കമ്മിറ്റി അംഗമായ വിനീഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് ഇയാൾ പ്രതിപ്പട്ടികയിലുള്ളത്.
ഫേസ്ബുക്കിൽ രാകേഷിനെ വിമർശിച്ചുള്ള കമന്റിട്ടതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് കേസ്. ഇതേത്തുടർന്നാണ് വിനീഷിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആക്രമണത്തിൽ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ വിനീഷ് കോമയിലാവുകയും മാസങ്ങളോളം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയും ചെയ്തു. സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് രാകേഷിന് ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനം ലഭിച്ചിരിക്കുന്നത്.