‘സമുദ്രം മുതൽ ആകാശം വരെ ഇന്ത്യ സുരക്ഷിതം’; ആത്മനിർഭര ഭാരതം പുതിയ ഉയരങ്ങളിൽ’; ഇന്ത്യയുടെ പ്രതിരോധ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും വ്യോമയാന രംഗത്തും കൈവരിച്ച  നേട്ടങ്ങൾ ഇന്ത്യയെ കൂടുതൽ സുരക്ഷിതവും ആത്മനിർഭരവുമാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘മൻ കി ബാത്ത്’ റേഡിയോ  പ്രഭാഷണ പരിപാടിയുടെ 135-ാം പതിപ്പിലാണ് പ്രധാനമന്ത്രി രാജ്യത്തിന്റെ പ്രതിരോധ സ്വയംപര്യാപ്തത, സാമൂഹിക സുരക്ഷാ പദ്ധതികൾ, ശാസ്ത്രീയ ചിന്ത, ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം എന്നിവയെക്കുറിച്ച് വിശദമായി പരാമർശിച്ചത്.

കഴിഞ്ഞ ആറുമാസത്തിനിടെ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങളാണ് രാജ്യം സ്വന്തമാക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വദേശി സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ദീർഘദൂര ക്രൂയിസ് മിസൈലിന്റെ വിജയകരമായ പരീക്ഷണവും, പൂർണമായും തദ്ദേശീയമായി നിർമ്മിച്ച നാവികസേനയുടെ യുദ്ധക്കപ്പലുകളും സർവേ കപ്പലുകളും ഇന്ത്യൻ നാവികസേനയുടെ കരുത്ത് വർധിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വ്യോമയാന രംഗത്തും ഇന്ത്യ വലിയ മുന്നേറ്റമാണ് കൈവരിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നിർമ്മിക്കുന്ന സി-295 സൈനിക ഗതാഗതവിമാനം വിജയകരമായി ആദ്യ പറക്കൽ പൂർത്തിയാക്കിയെന്നും, 40 വിമാനങ്ങളാണ് ഇന്ത്യയിൽ നിർമ്മിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഇത് എം.എസ്.എം.ഇ. മേഖലയ്‌ക്കും എയർോസ്പേസ് വ്യവസായത്തിനും വലിയ ഉണർവ് നൽകുമെന്നും തൊഴിലവസരങ്ങൾ വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന ഉൾപ്പെടെയുള്ള ഇൻഷുറൻസ് പദ്ധതികൾ കോടിക്കണക്കിന് കുടുംബങ്ങൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ സാമ്പത്തിക പരിരക്ഷ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പശ്ചിമേഷ്യൻ പ്രതിസന്ധിക്കാലത്ത് ഇന്ധന ലാഭം, കാർപൂളിംഗ്, അനാവശ്യ സ്വർണവാങ്ങൽ ഒഴിവാക്കൽ തുടങ്ങിയ കാര്യങ്ങളിൽ രാജ്യവാസികൾ കാട്ടിയ ഉത്തരവാദിത്വബോധത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തിന് ഒപ്പം നിന്ന ജനങ്ങളുടെ സഹകരണം ഇന്ത്യയുടെ കൂട്ടായ ശക്തിയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അന്ധവിശ്വാസങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ശാസ്ത്രീയ ചിന്ത സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയുടെ പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഒരുമിപ്പിക്കുന്ന വിദ്യാഭ്യാസ-സാംസ്കാരിക സംരംഭങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

Share