മഴ മുന്നറിയിപ്പില്‍ മാറ്റം; എറണാകുളവും ഇടുക്കിയും ഉള്‍പ്പെടെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അതിശക്തമായ മഴയ്‌ക്ക് സാധ്യത

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ നിര്‍ണായക മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നേരത്തെ വടക്കന്‍ ജില്ലകളില്‍ മാത്രം അതിശക്തമായ മഴയ്‌ക്ക് സാധ്യത പ്രവചിച്ചിരുന്നെങ്കിലും, പുതുക്കിയ മുന്നറിയിപ്പ് പ്രകാരം എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു.

ഇതോടെ എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനുള്ള സാധ്യതയാണ് ഓറഞ്ച് അലര്‍ട്ടിലൂടെ കാലാവസ്ഥ വകുപ്പ് സൂചിപ്പിക്കുന്നത്. ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളായി വ്യാപക മഴ തുടരുകയാണ്. ഇന്നും നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കാത്ത മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. മഴയുടെ ശക്തി അടുത്ത ദിവസങ്ങളിലും കുറയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

തിങ്കളാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തെക്കന്‍ ജില്ലകള്‍ ഒഴികെയുള്ള സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍, മലയോര മേഖലകളിലും വെള്ളക്കെട്ട് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

ശക്തമായ മഴ, ഇടിമിന്നല്‍, കാറ്റ് എന്നിവ കണക്കിലെടുത്ത് അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ദുരന്തനിവാരണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും മുന്നറിയിപ്പുണ്ട്.

Share