സമുദ്രസുരക്ഷ മുതൽ യുപിഐ, ബഹിരാകാശം, ആരോഗ്യം വരെ സഹകരണം വ്യാപിപ്പിച്ച് ഇന്ത്യയും സെയ്ഷെൽസും; 19 കരാറുകളിൽ ഒപ്പുവെച്ചു

Published by
ജനം വെബ്‌ഡെസ്ക്

വിക്ടോറിയ: ഹിന്ദുമഹാസമുദ്രം ഇന്ത്യയുടെയും സെയ്ഷെൽസിന്റെയും പങ്കിട്ട ഭവനമാണെന്നും അതിന്റെ സുരക്ഷയും സുസ്ഥിരതയും സമൃദ്ധിയും ഇരുരാജ്യങ്ങളുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി നടത്തിയ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് മോദി ഇന്ത്യയുടെ ‘മഹാസാഗർ’ (MAHASAGAR – Mutual and Holistic Advancement for Security and Growth Across Regions) ദർശനം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.  

“ഹിന്ദുമഹാസമുദ്രത്തെ അവസരങ്ങളുടെ സമുദ്രമാക്കി മാറ്റുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പരസ്പര ബഹുമാനവും വിശ്വാസവും അടിസ്ഥാനമാക്കിയുള്ള സഹകരണമാണ് നമ്മുടെ കാഴ്ചപ്പാട്,” മോദി പറഞ്ഞു. ഇന്ത്യയുടെയും സെയ്ഷെൽസിന്റെയും പ്രതിരോധവും സമുദ്രസുരക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സെയ്ഷെൽസിന്റെ ദേശീയദിന സുവർണജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്നത്. സന്ദർശനത്തിനിടെ നടന്ന ഉഭയകക്ഷി ചർച്ചകളിൽ പ്രതിരോധം, സമുദ്രസുരക്ഷ, ഡിജിറ്റൽ പേയ്മെന്റുകൾ, ആരോഗ്യം, കൃഷി, ബഹിരാകാശ സഹകരണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ആകെ 19 കരാറുകളും ധാരണാപത്രങ്ങളുമാണ് ഒപ്പുവെച്ചത്.

സമുദ്രകള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, അനധികൃത മത്സ്യബന്ധനം, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവയെ ചെറുക്കാൻ സഹകരണം വർധിപ്പിക്കുമെന്ന് സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയും വ്യക്തമാക്കി. ഇന്ത്യയുടെ മഹാസാഗർ ദർശനത്തിൽ സെയ്ഷെൽസിനുള്ള പ്രത്യേക സ്ഥാനവും അദ്ദേഹം എടുത്തുപറഞ്ഞു.

സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യയിൽ നിർമ്മിച്ച അതിവേഗ പട്രോൾ കപ്പൽ ‘ലെസ്പ്വാർ’ സെയ്ഷെൽസ് കോസ്റ്റ് ഗാർഡിന് പ്രധാനമന്ത്രി കൈമാറി. ഇതോടൊപ്പം ആംബുലൻസുകളും യൂട്ടിലിറ്റി വാഹനങ്ങളും മറ്റ് പ്രതിരോധ ഉപകരണങ്ങളും സമ്മാനിച്ച് സമുദ്രസുരക്ഷാ രംഗത്തെ ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും വ്യക്തമാക്കി.

ഇന്ത്യയുടെ ഡിജിറ്റൽ പൊതുഅടിസ്ഥാന സൗകര്യങ്ങളുടെ അനുഭവം സെയ്ഷെൽസുമായി പങ്കുവയ്‌ക്കുമെന്നും, വ്യവസായം, കണക്റ്റിവിറ്റി, നിക്ഷേപം, ബ്ലൂ ഇക്കോണമി തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ തേടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. 50 വർഷത്തെ നയതന്ത്ര ബന്ധം ആഘോഷിക്കുന്ന ഈ സന്ദർശനം ഇന്ത്യ-സെയ്ഷെൽസ് ബന്ധത്തിൽ പുതിയ അധ്യായത്തിന് തുടക്കമിടുന്നതായാണ് വിലയിരുത്തപ്പെടുന്നത്.

Share