ലോകകപ്പ് ചരിത്രമെഴുതിയ കേപ് വെര്‍ദെ ടീമിന് തിരിച്ചടി; നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി; ന്യൂസിലന്‍ഡ് പൊലീസ് അന്വേഷണം ആരംഭിച്ചു

Published by
ജനം വെബ്‌ഡെസ്ക്

വാഷിംങ്ടണ്‍: കേപ് വെര്‍ദെ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ നായകന്‍ റയാന്‍ മെന്‍ഡസിനെതിരെ ബലാത്സംഗ പരാതി. ഫിഫ സീരീസിനായി ന്യൂസിലന്‍ഡില്‍ എത്തിയിരിക്കെ ടീമിന്റെ വിവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന ബ്രസീല്‍ സ്വദേശിനിയാണ് പോലീസില്‍ പരാതിപ്പെട്ടിരിക്കുന്നത്. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേപ് വെര്‍ദെ ടീം മാര്‍ച്ചില്‍ ഫിഫ സീരീസിന്റെ ഭാഗമായി ന്യൂസിലന്‍ഡില്‍ എത്തിയിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് പരാതി.

ടീമിന്റെ വിവര്‍ത്തകയായി പ്രവര്‍ത്തിച്ചിരുന്ന ബ്രസീല്‍ സ്വദേശിനിയാണ് പരാതി നല്‍കിയത്. ഓക്ലന്‍ഡിലെ ഹോട്ടല്‍ മുറിയിലേക്ക് റയാന്‍ മെന്‍ഡസ് അതിക്രമിച്ച് കയറി ശാരീരികമായും ലൈംഗികമായും ആക്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. മാര്‍ച്ച് 27ന് ചിലിക്കെതിരായ മത്സരത്തിന് ശേഷം ഒരു ഹോട്ടല്‍ മുറിയില്‍ യോഗമുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അവിടെ എത്തിയെങ്കിലും അത് ഔദ്യോഗിക യോഗമല്ലെന്നും സാമൂഹിക ഒത്തുചേരലാണെന്നും മനസ്സിലായതോടെ സ്വന്തം മുറിയിലേക്ക് മടങ്ങുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു.

തുടര്‍ന്ന് മെന്‍ഡസ് തന്റെ മുറിവരെ പിന്തുടര്‍ന്നുവെന്നും വാതിലില്‍ മുട്ടിയ ശേഷം വാതില്‍ തുറന്നപ്പോള്‍ ബലമായി അകത്ത് കടന്നുവെന്നുമാണ് ആരോപണം. തുടര്‍ന്ന് കഴുത്ത് ഞെരിക്കുകയും മര്‍ദിക്കുകയും കടിക്കുകയും പിന്നീട് ബലാത്സംഗം ചെയ്യുകയുമുണ്ടായെന്ന് ന്യൂസിലന്‍ഡ് പോലീസിന് നല്‍കിയ മൊഴിയില്‍ പരാതിക്കാരി വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കേപ് വെര്‍ദെ ഫുട്‌ബോള്‍ ബോര്‍ഡിലെ കുറഞ്ഞത് മൂന്ന് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും ആരും പ്രതികരിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

പരാതി ഔദ്യോഗികമായി നല്‍കിയ ശേഷം പരാതിക്കാരി ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട മെഡിക്കല്‍ പരിശോധനയ്‌ക്ക് വിധേയയായതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശരീരത്തിലുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും അവര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയില്‍ ജനനേന്ദ്രിയത്തില്‍ പരിക്കുകളും സ്തനങ്ങള്‍, കഴുത്ത്, ചുണ്ടുകള്‍ എന്നിവിടങ്ങളില്‍ മര്‍ദനമേറ്റതിന്റെ പാടുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പരിശോധനാഫലം ഏപ്രില്‍ 10ന് ന്യൂസിലന്‍ഡ് പോലീസിന് കൈമാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Share